ന്യൂഡൽഹി: അനിൽ അംബാനിക്ക് എതിരായ കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട ഉത്തരവ് തിരുത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സുപ്രീം കോടതി പിരിച്ചുവിട്ടു. കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ കുമാർ ചക്രബർത്തി എന്നിവരെയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയാണ് പിരിച്ചുവിട്ടത്. അനിൽ കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന ഉത്തരവ് തിരുത്തി ഹാജരാകേണ്ട എന്നാക്കിയതിനാണ് നടപടി.
അനിലിന്റെ റിലയൻസ് കമ്യൂണിക്കേഷനെതിരേ എറിക്സണ് നൽകിയ കോടതിയലക്ഷ്യ കേസിൽ ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, വിനീത് സരണ്‍ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവാണു തിരുത്തിയത്. സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ ഇട്ട ഉത്തരവിൽ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽനിന്ന് അനിൽ അംബാനിക്കു ഇളവ് നൽകുന്നതായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിനെതിരേ എറിക്സണ് പത്തിനു പരാതി നൽകി.
അന്വേഷണത്തിൽ അനധികൃത ഇടപെടൽ കണ്ടെത്തുകയും നടപടിയെടുക്കുകയുമായിരുന്നു. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരമാണ് പിരിച്ചുവിടാനുള്ള നടപടി ചീഫ് ജസ്റ്റീസ് സ്വീകരിച്ചത്. ഭരണഘടനയുടെ 311-ാം അനുച്ഛേദ പ്രകാരം ഇത്തരം വിഷയങ്ങളിൽ നടപടിയെടുക്കാൻ ചീഫ് ജസ്റ്റീസിനു പ്രത്യേക അധികാരമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള ഉത്തരവിൽ ചീഫ് ജസ്റ്റീസ് ഒപ്പുവച്ചതും.
ഉത്തരവ് തിരുത്തിയ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുമുണ്ട്. എറിക്സണ് നൽകിയ കേസിൽ അനിൽ അംബാനി കഴിഞ്ഞ രണ്ട് ദിവസം സുപ്രീംകോടതിയിൽ ഹാജരായിരുന്നു. റിലയൻസ് കമ്യൂണിക്കേഷൻ 550 കോടി രൂപ നൽകണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരേയാണു കോടതിയലക്ഷ്യ കേസ്. കേസിൽ വാദം പൂർത്തിയായിട്ടുണ്ട്.
അനിൽ അംബാനിക്കെതിരായ ഉത്തരവ് തിരുത്തി; രണ്ട് ഉദ്യോഗസ്ഥരെ സുപ്രീംകോടതി പിരിച്ചുവിട്ടു
01:42 AM Feb 15, 2019 | Deepika.com