ന്യൂഡൽഹി: യുവതികളുടെ സാന്നിധ്യം ശബരിമലയിൽ സ്വാമി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പത്ത് വയസുള്ള പെണ്കുട്ടി പോലും ബ്രഹ്മചര്യം ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാവില്ല. ആ വാദം സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതാണെന്നും ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച വിധിയെ പിന്തുണച്ചു കൊണ്ട് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ശബരിമല കേസിലുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹർജികളിൽ തുറന്ന കോടതിയിൽ നടത്തിയ വാദത്തിനു ശേഷം രേഖാമൂലം നൽകിയ വാദത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്കു വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത് ശബരിമലയിലെ അവിഭാജ്യമായ ആചാരമല്ല. അയ്യപ്പ ഭക്തർ പ്രത്യേക വിഭാഗമല്ലെന്നും കേരളത്തിൽ നിരവധി അയ്യപ്പക്ഷേത്രങ്ങൾ ഉള്ളതിൽ അവിടെ ഇത്തരം വിലക്കുകളില്ലെന്നും കോടതിയിൽ നടത്തിയ വാദങ്ങൾ ആവർത്തിച്ച് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
2007 വരെ 35 വയസുള്ള സ്ത്രീകൾക്ക് ദേവസ്വം ബോർഡ് അംഗമാകാമായിരുന്നു. 2007നു ശേഷമാണ് 35 വയസ് എന്നതു മാറ്റി 60 വയസ് എന്നാക്കിയത്. ദേവസ്വം ബോർഡ് അംഗമായിട്ടുള്ളവർക്ക് ശബരിമലയിൽ പ്രവേശിക്കാമായിരുന്നെന്നും സർക്കാർ വാദിച്ചു. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന വാദം തെറ്റാണ്. തൊട്ടുകൂടായ്മ അല്ല വിധിയുടെ കേന്ദ്രബിന്ദു. തുല്യതയാണ് വിധിയുടെ ആധാരം. അതിനാൽ വിധി നിലനിൽക്കണം. എല്ലാവരുടെയും വാദം കേട്ടില്ലെന്നത് റിവ്യൂവിന് മതിയായ കാരണമല്ല. ആരുടെ വാദം കേൾക്കണമെന്ന കാര്യം കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സർക്കാർ വാദിക്കുന്നു.
ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ പ്രധാന വാദങ്ങൾ കേട്ട ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, വിധി പറയാനായി മാറ്റിയിരുന്നു. ബാക്കിയുള്ള വാദങ്ങൾ രേഖാമൂലം സമർപ്പിക്കാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ വാദങ്ങൾ രേഖാമൂലം നൽകിയത്. മറ്റ് കക്ഷികളും വാദങ്ങൾ രേഖാമൂലം സമർപ്പിച്ചു കഴിഞ്ഞാൽ പുനഃപരിശോധന ഹർജി പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കും.
യുവതികളുടെ സാന്നിധ്യം സ്വാമി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നു സർക്കാർ
01:02 AM Feb 15, 2019 | Deepika.com