ന്യൂഡൽഹി: ചിപ്പ് ഘടിപ്പിച്ച രണ്ടായിരം രൂപ നോട്ട് ഇറക്കുമെന്ന പ്രചാരണം വ്യാജമായിരുന്നു. എന്നാൽ ചിപ്പ് ഘടിപ്പിച്ച ഇലക്ട്രോണിക് പാസ്പോർട്ടുകൾ വൈകാതെ യാഥാർഥ്യമാകും. ചിപ്പുകളോടു കൂടിയ ഇ- പാസ്പോർട്ടുകൾക്കുള്ള നിർദേശം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകി. ഇ- പാസ്പോർട്ടുകൾ ഉപയോഗത്തിലായാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ 60 സെക്കൻഡ് മതിയാകും.
വ്യക്തിയുടെ മുഴുവൻ വിവരങ്ങളുമടങ്ങിയ 64 കെബി ചിപ്പുകളാകും ഇ-പാസ്പോർട്ടിൽ ഉണ്ടാവുക. പേര്, വിലാസം, ആധാർ നന്പർ, ഡിജിറ്റൽ കൈയൊപ്പ്, വിരലടയാളം, ഫോട്ടോ തുടങ്ങിയ വിവരങ്ങളെല്ലാം ചിപ്പിൽ ഉണ്ടാകും. പുതിയ ഇ-പാസ്പോർട്ടുകൾ ലഭ്യമാക്കാനായി ഇലക്ട്രോണിക് ചിപ്പുകൾക്ക് നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസ് ഓർഡർ നൽകിക്കഴിഞ്ഞു.
മന്ത്രിമാർ, എംപിമാർ, നയതന്ത്രജ്ഞർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ള ഡിപ്ലോമാറ്റിക് പാസ്പോർട്ടുകളാകും ആദ്യഘട്ടത്തിൽ ചിപ്പുകളോടെയുള്ളവയായി മാറ്റുക. തുടർന്ന് സാധാരണ പൗരന്മാർക്കും ഇ- പാസ്പോർട്ട് അനുവദിക്കും. വ്യാജ പാസ്പോർട്ടുകൾ തടയാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഇവ സഹായിക്കും.
മനുഷ്യക്കടത്ത്, തീവ്രവാദം, മയക്കുമരുന്ന്, കള്ളക്കടത്ത് മാഫിയകൾ വ്യാജപാസ്പോർട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തുന്നതായാണ് ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെ കണ്ടെത്തൽ. വ്യാജപാസ്പോർട്ട് നിയന്ത്രിക്കാൻ ഇലക്ട്രോണിക് പാസ്പോർട്ടുകൾ അനിവാര്യമാണെന്ന് ഇമിഗ്രേഷൻ, സുരക്ഷാ വിഭാഗങ്ങൾ കുറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്.
ഡൽഹി വിമാനത്താവളത്തിൽ മാത്രം വ്യാജപാസ്പോർട്ട് ഉപയോഗിച്ച 110 കേസുകളാണു കഴിഞ്ഞ വർഷം ഉണ്ടായതെന്നു സുരക്ഷാചുമതലയുള്ള സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) രേഖകൾ വ്യക്തമാക്കുന്നു. 2017ൽ 41 ഇത്തരം കേസുകളേ ഉണ്ടായിരുന്നുള്ളൂ.
ഇമിഗ്രേഷൻ ബ്യൂറോയുടെ കണക്കനുസരിച്ച് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ മാത്രം 2018ൽ 400 വ്യാജ പാസ്പോർട്ടുകളാണ് പിടിച്ചത്. 2017ൽ 150 ആയിരുന്നതാണ് ഇരട്ടിയിലേറെയായി കൂടിയത്. ദിവസേന അഞ്ചു ലക്ഷം യാത്രക്കാർ വരുകയും പോകുകയും ചെയ്യുന്ന ഡൽഹി പോലെയുള്ള വലിയ വിമാനത്താവളങ്ങളിൽ പരിശോധനകൾ വേഗത്തിലും കുറ്റമറ്റതുമാക്കാൻ ഇ പാസ്പോർട്ടുകൾക്കു കഴിയുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വ്യാജരേഖകളോടെ പാസ്പോർട്ട് നേടുകയും ദുഷ്കരമാകും.
ചിപ്പ് പിടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വരുന്നു
01:02 AM Feb 15, 2019 | Deepika.com