ന്യൂഡൽഹി:യുപിഎ സർക്കാരിന്റെ കാലത്തേതിനേക്കാൾ 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണു പുതിയ കരാറിൽ റഫാൽ വിമാനം വാങ്ങുന്നതെന്ന് കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട്. എന്നാൽ വില സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇല്ലാതെയാണു വില നിർണയത്തിൽ വീഴ്ചയില്ലെന്ന് നരേന്ദ്ര മോദി സർക്കാരിന്റെ മുഖം രക്ഷിക്കുന്ന സിഎജി റിപ്പോർട്ട് ഇന്നലെ പാർലമെന്റിൽ വച്ചത്.
സിഎജി റിപ്പോർട്ടിൽ റഫാൽ സംബന്ധിച്ച് 36 പേജുകളിലാണ് വിശദീകരണമുള്ളത്.
* സിഎജി റിപ്പോർട്ടിലെ ചില പ്രധാന കാര്യങ്ങൾ.
യുദ്ധവിമാനങ്ങളുടെ അടിസ്ഥാന വില യുപിഎ കാലത്ത് വാഗ്ദാനം ചെയ്തതിനേക്കാൾ 2016ലെ കരാറിൽ ഒന്പതു ശതമാനം കുറവാണെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം തള്ളി.
റഫാൽ കരാറിൽ ആറു വ്യത്യസ്ത പാക്കേജുകളിലായി 12 വ്യത്യസ്ത ഇനങ്ങളുണ്ട്. ഏഴിനങ്ങളിൽ പഴയതിനെക്കാൾ കൂടിയ വിലയ്ക്കാണു കരാർ.
അടിസ്ഥാന വിമാനത്തിന്റെ വില അടക്കം മൂന്ന് ഇനങ്ങളിൽ വില മാറ്റമില്ല. നാല് ഇനങ്ങളിൽ പഴയതിലും കുറഞ്ഞ വിലയേ ഉള്ളൂ. ഒപ്പിടാത്ത 2007ലെ പഴയ കരാറിനേക്കാൾ ഒരു മാസം വേഗത്തിലാണ് പോർവിമാനങ്ങൾ പുതിയ കരാറനുസരിച്ച് ഇന്ത്യക്ക് കിട്ടുക. നേരത്തെ 72 മാസമെന്നത് പുതിയ കരാറിൽ 71 മാസമായിട്ടുണ്ട്. യുപിഎയുടെ കരാറിൽ ഫ്രാൻസിൽ നിർമിക്കുന്ന 18 വിമാനങ്ങൾ അന്പതാമത്തെ മാസം നൽകണമായിരുന്നു.
ബംഗളൂരുവിലെ എച്ച്എഎലി ൽ നിർമിക്കുന്ന അടുത്ത 18 വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറാൻ 49 മുതൽ 72 മാസം വരെയാണ് നിശ്ചയിച്ചത്. 2016ലെ എൻഡിഎ സർക്കാരിന്റെ കരാറിൽ ആദ്യ 18 വിമാനം 36 മുതൽ 53 മാസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ. ശേഷിച്ച 18 എണ്ണം 67 മാസത്തിനകം നൽകുകയും വേണം.
റഫാലിൽ സിഎജി കണ്ടെത്തിയത്
* 36 വിമാനത്തിന് 787 കോടി യൂറോ (62960 കോടി രൂപ) എന്നതു യുപിഎ കാലത്തു പറഞ്ഞ വിലയേക്കാൾ 2.86 ശതമാനം കുറവാണ്. അടിസ്ഥാന വിലയിൽ മാറ്റമില്ല. അധിക ഘടകങ്ങളുടെ വിലയിലാണു കുറവ് (ഒൻപതു ശതമാനം വില കുറച്ചു വാങ്ങുന്നു എന്നാണു ഗവൺമെന്റ് അവകാശപ്പെട്ടിരുന്നത്). ബാങ്ക് ഗാരന്റി ഇല്ലാത്ത ഇടപാടായതിനാൽ ഡസോ ഏവിയേഷനു ലഭിക്കുന്ന ലാഭം വിലയിൽ നിന്നു കുറച്ചില്ല.
* വിമാനങ്ങൾ തരുന്നതിനുള്ള കാലാവധിയിൽ ഒരു മാസത്തെ കുറവേ ഇപ്പോഴത്തെ കരാറിൽ ഉള്ളൂ. സിഎജി റിപ്പോർട്ടിൽ രണ്ടുകരാറിലെയും വിമാനവിലയോ അധിക ഘടകങ്ങളുടെ വിലയോ കാണിച്ചിട്ടില്ല. രാജ്യരക്ഷാകാര്യമായതിനാൽ അവ രഹസ്യമാക്കി വയ്ക്കുന്നു എന്നാണു പറയുന്നത്. സിഎജി നടത്തിയ താരതമ്യത്തിന്റെ ഫലമേ റിപ്പോർട്ടിൽ ഉള്ളൂ.
* ഫ്രഞ്ച് സർക്കാരിന്റെയോ ബാങ്കിന്റെയോ ഗാരന്റി ഇല്ലാത്തതിനാൽ ഫ്രഞ്ച് കന്പനി വിശ്വാസലംഘനം നടത്തിയാൽ നഷ്ടപരിഹാരത്തിനു മധ്യസ്ഥതയും കോടതിയും മാത്രമാണ് ആശ്രയം.
റഫാലിൽ മുഖംരക്ഷിക്കാൻ സിഎജി റിപ്പോർട്ട് 2.86% വില കുറച്ചു
01:34 AM Feb 14, 2019 | Deepika.com