ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിർമല സീതാരാമനും മന്ത്രി അരുണ് ജയ്റ്റ്ലിയും പാർലമെന്റിൽ കള്ളം പറഞ്ഞു രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നു റഫാലി നെ ക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് കാണിക്കുന്നതായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വ്യോമസേനയുടെ 30,000 കോടി അനിൽ അംബാനിക്കു നൽകിയതിനു പുറമെ റഫാൽ വിമാനങ്ങളിലെ ഇന്ത്യക്കായുള്ള സംവിധാനങ്ങളുടെ പേരിൽ മാത്രം 7,200 കോടി രൂപയുടെ (90 കോടി യൂറോ) കൊള്ളയും പ്രധാനമന്ത്രി മോദി നടത്തിയെന്ന് രാഹുൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഇന്ത്യയുടെ വില പേശൽ സംഘത്തിലെ സാന്പത്തിക, സാങ്കേതിക വിദഗ്ധരായ മൂന്നു പേർ രേഖപ്പെടുത്തിയ വിയോജനക്കുറിപ്പിലെ വിവരങ്ങൾ അടക്കം പലതും ഒഴിവാക്കിയ സിഎജി റിപ്പോർട്ടിനു കടലാസിന്റെ വില മാത്രമേ ഉള്ളൂവെന്ന് രാഹുൽ പറഞ്ഞു. ചൗക്കിദാർ ഓഡിറ്റ് റിപ്പോർട്ട് എന്ന് ആക്ഷേപിച്ച് സിഎജി റിപ്പോർട്ടിനെ നേരത്തെ തന്നെ രാഹുൽ തള്ളിയിരുന്നു.
റഫാൽ ഇടപാടിലെ നടപടിക്രമങ്ങളുടെ ലംഘനം, അഴിമതി, രാജ്യസുരക്ഷയിലെ വീഴ്ച എന്നിങ്ങനെ മൂന്നു പ്രധാന കാര്യങ്ങളിൽ മോദി രാജ്യത്തെ വഞ്ചിച്ചു. പ്രതിപക്ഷ പാർട്ടിയുടെ നേതാവെന്ന നിലയിൽ സർക്കാരിന്റെ വീഴ്ചകളും റഫാൽ പോലെയുള്ള അഴിമതികളും കൃഷിക്കാരെ ദുരിതത്തിലാക്കിയതും തൊഴിലില്ലായ്മ രൂക്ഷമായതും ജനങ്ങളെ ബോധ്യപ്പെടുത്തുക തന്റെ കടമയാണ്. അതു നിറവേറ്റുക തന്നെ ചെയ്യുമെന്ന് രാഹുൽ തറപ്പിച്ചു പറഞ്ഞു.
എന്നാൽ സിഎജിയുടെ കണക്കനുസരിച്ചു പോലും പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അടക്കമുള്ളവർ ഇതുവരെ വൻനേട്ടമാണെന്നും ലാഭകരമെന്നും പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിഞ്ഞതായി കോണ്ഗ്രസ് അധ്യക്ഷൻ പറഞ്ഞു. ആകെ 25 ശതമാനം വില കുറച്ചാണു വാങ്ങിയതെന്നാണ് ജയ്റ്റ്ലി പറഞ്ഞത്. മോദിയും നിർമല സീതാരാമനും ഒന്പതു മുതൽ 20 വരെ ശതമാനം വിലക്കുറവുണ്ടെന്നാണ് അവകാശപ്പെട്ടത്. പാർലമെന്റിലും നിർമല ഇക്കാര്യം പറഞ്ഞു. 2.86 ശതമാനം മാത്രമേ കുറവുള്ളൂ എന്നാണു സിഎജി പറയുന്നത്.
യുപിഎ കാലത്ത് ചർച്ച ചെയ്ത അടിസ്ഥാന വിലയേക്കാൾ 55.6 ശതമാനം വില കൂടുതലാണ് മോദി സർക്കാർ നൽകുന്നതെന്ന് വിലപേശൽ ചർച്ചയ്ക്ക് ഇന്ത്യ നിയോഗിച്ച ഒൗദ്യോഗിക സംഘത്തിലെ മൂന്ന് വിദഗ്ധ അംഗങ്ങൾ രേഖാമൂലം വിയോജിപ്പ് അറിയിച്ച് എഴുതി. ഇക്കാര്യം മറച്ചുവച്ചാണ് സിഎജി റിപ്പോർട്ട് തയാറാക്കിയത് എന്നു രാഹുൽ പറഞ്ഞു.
യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്കു ലഭ്യമാക്കുന്നതും വൈകുമെന്നും ഈ മൂന്നു പേരുടെ കുറിപ്പിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിലയിലെ കുറവും വിമാനങ്ങൾ വേഗം ലഭിക്കേണ്ടതിന്റെ ആവശ്യകതയുമാണ് 126 വിമാനങ്ങൾക്കായുള്ള കരാർ റദ്ദാക്കി 36 എണ്ണം വാങ്ങാനുള്ള പുതിയ കരാറിനു ന്യായ മായി സർക്കാർ പറഞ്ഞിരുന്നത്. ഈ രണ്ട് അടിസ്ഥാന കാര്യങ്ങളും തെറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞു.
സർക്കാരിന്റെയും ബാങ്കി ന്റെയും ഗാരന്റികൾ ഒഴിവാക്കി കൊടുത്തത് റഫാൽ നിർമി ക്കുന്ന ഡസോ കന്പനിക്ക് വലിയ നേട്ടമായെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു. പക്ഷേ നേട്ടം ഇന്ത്യക്കു കിട്ടിയില്ല. ഈ ഉറപ്പുകൾ ഒഴിവാക്കിയതിലൂടെ മാത്രം വലിയ കൊള്ളയാണ് മോദി നടത്തിയത്-രാഹുൽ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
മോദിയും മറ്റും തെറ്റിദ്ധരിപ്പിച്ചു: രാഹുൽ
01:34 AM Feb 14, 2019 | Deepika.com