ന്യൂഡൽഹി: റഫാൽ വിഷയത്തിലും കാർഷിക, തൊഴിലില്ലായ്മ പ്രശ്നങ്ങളിലും കലുഷിതമായിരുന്ന 16-ാം ലോക്സഭയുടെ അവസാന സമ്മേളനം അവസാനിച്ചു. റഫാൽ വിഷയത്തിൽ ഏറെക്കുറെ പൂർണമായി സ്തംഭിച്ച രാജ്യസഭയിൽ ഇന്നലെയും കാര്യമായ നടപടികളൊന്നുമുണ്ടായില്ല.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയവും മന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച പൊതുബജറ്റിന്മേലുള്ള ചർച്ചയും ബഹളത്തിനിടെ ഒഴിവാക്കുന്നതായി അറിയിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നന്ദിപ്രമേയവും പൊതുബജറ്റും പാസായതായി പ്രഖ്യാപിച്ചു. അതിനിടെ, പ്രതിപക്ഷത്തിന്റെ വിയോജിപ്പിനെ തുടർന്ന് പരിഗണിക്കാതെ രാജ്യസഭ മാറ്റിവെച്ചിരുന്ന മുത്തലാക്ക് നിരോധന ബില്ലും പൗരത്വ ബില്ലും അടക്കമുള്ളവ 16-ാം ലോക്സഭയുടെ കാലാവധി കഴിഞ്ഞതോടെ അസാധുവായി.
ലോക്സഭ പാസാക്കിയ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കാനാകുമെങ്കിലും രാജ്യസഭയിൽ എന്തെങ്കിലും ഭേദഗതി പാസായാൽ അതു തിരികെ നേരത്തെ പരിഗണിച്ച ലോക്സഭയ്ക്കു പരിഗണിക്കാനാവാത്ത സ്ഥിതിയുള്ളതു കൊണ്ടാണ് ബില്ലുകൾ അസാധുവായത്. ലോക്സഭയിൽ പാസാക്കിയത് രാജ്യസഭയിലെത്തി പാസാക്കാനാവാതെ ഇരിക്കുന്ന ബില്ലുകളാണ് അസാധുവാകുക. അതേസമയം, രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കാതെ ഇരിക്കുന്ന ബില്ലുകൾ അസാധുവാകില്ല. അത് ഇനി വരുന്ന ലോക്സഭയ്ക്കു പരിഗണിക്കാനാകും. അസാധുവാകുന്ന ബില്ലുകൾക്കു പകരം പുതിയ ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കേണ്ടി വരും.
മുത്തലാക്ക് ബില്ലും പൗരത്വ ബില്ലും പരിഗണിക്കുന്നതിനെ തന്നെ സഭയിൽ ഭൂരിപക്ഷമുള്ള പ്രതിപക്ഷം എതിർക്കുന്നതിനാൽ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിൽ പരിഗണനയ്ക്കെടുക്കാനും സർക്കാർ തയാറായതുമില്ല.
ലോക്സഭ നടപടികൾ പൂർത്തിയാക്കുന്നതിനിടെ അംഗീകാരമില്ലാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ബില്ലും ജാലിയൻവാലാബാഗ് ദേശീയ സ്മാരകമായി സംരക്ഷിക്കുന്നതിനുള്ള ഭേദഗതി ബില്ലും ശബ്ദവോട്ടോടെ പാസാക്കി. ഇതും രാജ്യസഭയുടെ പരിഗണനയിലെത്താത്തതിനാൽ അസാധുവാകും.
ശാരദ ചിട്ടിഫണ്ട് തട്ടിപ്പിൽ തൃണമൂൽ കോണ്ഗ്രസും ബിജെപിയും തമ്മിലുള്ള പോര് ഡൽഹിയിലേക്കു കടന്നതോടെ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുകയും തൃണമൂലിന്റെ കടുത്ത എതിർപ്പ് തള്ളിക്കളഞ്ഞ് പാസാക്കുകയും ചെയ്യുകയായിരുന്നു. ചിട്ടി ഫണ്ട് എന്നത് നിരോധിക്കുന്നതിനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തണമെന്നു തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ ആവശ്യപ്പെട്ടെങ്കിലും അതും സർക്കാർ തള്ളി.
കാര്യമായ നടപടികളൊന്നുമില്ലാതെ രാജ്യസഭയും പിരിഞ്ഞു
01:34 AM Feb 14, 2019 | Deepika.com