ലക്നോ: ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശമായി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ പ്രിയങ്കയ്ക്കു പ്രവർത്തകർ ഉജ്വല വരവേൽപ്പാണു സമ്മാനിച്ചത്. ലക്നോ വിമാനത്താവളം മുതൽ നഗരത്തിലെ കോൺഗ്രസ് ആസ്ഥാനംവരെയുള്ള 25 കിലോമീറ്റർ ദൂരവും റോഡിനിരുപുറത്തും പതിനായിരക്കണക്കിനു പ്രവർത്തകരാണു പ്രിയങ്കയ്ക്കും സംഘത്തിനും സ്വാഗതമോതിയത്. ത്രിവർണപതാകയും പുഷ്പമാലകളും പ്രിയങ്കയ്ക്കായി പ്രവർത്തകർ കരുതിയിരുന്നു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ സംഘടനാചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു തുടക്കംകുറിച്ചുള്ള പ്രിയങ്കയുടെ റോഡ്ഷോ ആയി യാത്ര മാറുകയായിരുന്നു. ആയിരക്കണക്കിനു പ്രവർത്തകരാണ് സാവധാനം നീങ്ങിയ വാഹനവ്യൂഹത്തിന് ഇരുപുറവുമായി തടിച്ചുകൂടി.
ആദ്യം ബസിനു മുകളിൽ നിന്നായിരുന്നു യാത്ര. പിന്നീട് വൈദ്യുതി ലൈനിൽ തട്ടി അപകടം ഉണ്ടാകാൻ തുടങ്ങിയതിനെത്തുടർന്ന് യാത്ര എസ്യുവിലാക്കി.
പാർട്ടി ആസ്ഥാനം പതിവിനു വിപരീതമായി പ്രവർത്തകരെക്കൊണ്ടു നിറഞ്ഞിരുന്നു. പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ചുമതലയേൽക്കുന്നതിന്റെ ഭാഗമായി ഓഫീസ് മന്ദിരവും പാർട്ടി പതാകകൾകൊണ്ട് അലങ്കരിച്ചിരുന്നു. ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് രാജീവ് ബക്ഷി പറഞ്ഞു.
പ്രിയങ്കയുടെ വരവ് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ദൃശ്യമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
യുപിയിൽ പ്രിയങ്കയ്ക്ക് ഉജ്വല വരവേൽപ്പ്
01:25 AM Feb 12, 2019 | Deepika.com