ന്യൂഡൽഹി:മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനു സാധ്യതാ പഠനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതിനെതിരേ തമിഴ്നാട് നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി തീർപ്പാക്കി. സാധ്യതാപഠനം നടത്തുന്നതു കോടതിയലക്ഷ്യമായി കാണാനാവില്ലെന്ന കേരളത്തിന്റെ നിലപാട് ശരിവച്ചുകൊണ്ടാണു ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ തീർപ്പ് കൽപ്പിച്ചത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാനാവില്ല എന്നിങ്ങനെയുള്ള കേരളത്തിന്റെ നിലപാട് കോടതി അംഗീ കരിക്കുകയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിനു 366 മീറ്റർ താഴെ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിനു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇത് സുപ്രീംകോടതിയുടെ 2014ലെ ഉത്തരവിനു ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് കേന്ദ്രത്തിനും കേരളത്തിനുമെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹർജി നൽകുകയായിരുന്നു. തമിഴ്നാടിന്റെ സമ്മതത്തോടെ മാത്രമേ പുതിയ അണക്കെട്ട് നിർമിക്കാവൂയെന്ന് സുപ്രീംകോടതി ഉത്തവിട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്നുമായിരുന്നു തമിഴ്നാടിന്റെ വാദം.
എന്നാൽ, കോടതി ഉത്തരവ് പുതിയ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ മാത്രമേ ബാധകമാകൂ എന്നും പുതിയ അണക്കെട്ടിനു സാധ്യതാ പഠനം നടത്തുന്നതിനു തമിഴ്നാടിന്റെ സമ്മതം ആവശ്യമില്ലെന്നും കേരളം ചൂണ്ടിക്കാട്ടി. ഇക്കാര്യം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും കേരളം ബോധിപ്പിച്ചു.
മുല്ലപ്പെരിയാർ: കേരള നിലപാട് സുപ്രീംകോടതി ശരിവച്ചു
01:25 AM Feb 12, 2019 | Deepika.com