ന്യൂഡൽഹി: കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി വദ്രയ്ക്കെതിരേ അധിക്ഷേപ പരാമർശവുമായി ബിജെപി എംപി ഹരീഷ് ദ്വിവേദി. പ്രിയങ്കയുടെ വസ്ത്രധാരണത്തെ പരിഹസിച്ച ബിജെപി നേതാവിന്റെ നടപടി തികച്ചും സ്ത്രീവിരുദ്ധവും ലൈംഗിക ചുവയോടെയുള്ള വ്യക്തിഹത്യയും ആണെന്നാണു പരാതി.
""ഡൽഹിയിൽ ജീൻസും ടീഷർട്ടും ധരിക്കുന്ന പ്രിയങ്ക മണ്ഡലത്തിലെത്തുന്പോൾ സാരിയും സിന്ദൂരവും അണിയും എന്ന ദ്വിവേദിയുടെ പരാമർശമാണ് വിവാദമായത്. രാഹുൽ പരാജയപ്പെട്ടു, പ്രിയങ്കയും പരാജയപ്പെടുമെന്നും ദ്വിവേദി പരിഹസിച്ചു. ബിജെപി എംപിയുടെ വിവാദ പരാമർശത്തിനെതിരേ യുപിയിലെ ബികെസി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കോണ്‍ഗ്രസ് മഹിളാ വിഭാഗം രേഖാമൂലം പരാതി നൽകി.
സുന്ദരിയാണെങ്കിലും പ്രിയങ്കയ്ക്കു രാഷ്ട്രീയത്തിൽ കഴിവും നേട്ടവും ഇല്ലെന്ന് ബിഹാർ മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പരാമർശവും വിവാദമായിരുന്നു. രാഹുൽ രാവണനും പ്രിയങ്ക ശൂർപ്പണഖയുമാണെന്ന് റോപാനിയയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ് ആക്ഷേപിച്ചതും വിവാദമായി.
പ്രിയങ്കയ്ക്കു മുത്തശി ഇന്ദിരാഗാന്ധിയോടുള്ള സാദൃശ്യമായിരുന്നു ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി വിവാദമാക്കിയത്. താരപ്രചാരകയാക്കാൻ പ്രിയങ്കയേക്കാൾ സുന്ദരികളായ പെണ്‍കുട്ടികളും സുന്ദരികളായ നായികമാരും കലാകാരികളും ഉണ്ടെന്ന് ബിജെപി എംപി വിനയ് കത്യാറും പരിഹസിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശക്തരായ നേതാക്കളില്ലാത്തതിനാൽ കോണ്‍ഗ്രസ് ചോക്ലേറ്റ് നേതാക്കളെ ഇറക്കുന്നുവെന്നായിരു ന്നു മറ്റൊരു ബിജെപി നേതാവ് കൈലാഷ് വിജയവർഗിയയുടെ പരിഹാസം.
രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ സമുന്നതരായ നേതാക്കളെ രാഷ്ട്രീയമായി നേരിടാതെ വ്യക്തിഹത്യകളും അധിക്ഷേപങ്ങളും പരിഹാസവുമായി ബിജെപി നേതാക്കൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾ പരാജയ ഭീതി മൂലമാണെന്ന് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
രാഹുലിനെ പപ്പുവെന്നു വിളിച്ച് ആക്ഷേപിച്ചതിന്റെ തുടർച്ചയാണിത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വോട്ടർമാർ ബിജെപിക്കു നൽകിയ മറുപടി ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യവ്യാപകമായി ആവർത്തിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.
പ്രിയങ്കയ്ക്കെതിരേ അധിക്ഷേപവുമായി ബിജെപി എംപി
12:30 AM Feb 11, 2019 | Deepika.com