ജയ്പുർ: അഞ്ചു ശതമാനം സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനിൽ ഗുജ്ജർ വിഭാഗക്കാർ നടത്തിവരുന്ന പ്രക്ഷോഭം ധോൽപുർ ജില്ലയിൽ അക്രമാസക്തമായി.
ആഗ്ര-മൊറേന ദേശീയപാത ഉപരോധിക്കുന്നതിനിടെ പ്രതിഷേധക്കാർ 8-10 റൗണ്ട് ആകാശത്തേക്കു വെടിയുതിർത്തു. രണ്ടു പോലീസ് ജീപ്പുകളും ഒരു ബസും പ്രതിഷേധക്കാർ തകർത്തു. കല്ലേറിൽ നാലു ജവാന്മാർക്കു പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ധോൽപുർ, കരൗലി ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കിരോരി സിംഗ് ബൈൻലസ്ലയുടെ നേതൃത്വത്തിൽ സവായ് മധോപുർ ജില്ലയിലെ മലാർന ഡുംഗാറിലെ റെയിൽവേ പാളത്തിൽ വെള്ളിയാഴ്ചയാണ് ഗുജ്ജർ സംവരണസമരം ആരംഭിച്ചത്. ശനിയാഴ്ച സർക്കാർ പ്രതിനിധികൾ ബൈൻസ്ലയുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഗുജ്ജർ പ്രക്ഷോഭത്തെത്തുടർന്ന് നോർത്തേൺ റെയിൽവേ 20 ട്രെയിനുകൾ റദ്ദാക്കി.13 ട്രെയിനുകൾ വൈകിയോടുകയാണ്. ഒന്‍പതെണ്ണം വഴിതിരിച്ചുവിട്ടു. 250 ട്രെയിനുകളുടെ ഗതാഗതത്തെ പ്രക്ഷോഭം ബാധിച്ചു.
വെടിവയ്പ്; ഗുജ്ജർ പ്രക്ഷോഭം അക്രമാസക്തമായി
12:30 AM Feb 11, 2019 | Deepika.com