ഗോഹട്ടി: ആസാമിൽ 88 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട കേസിൽ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ്(എൻഡിഎഫ്ബി) തലവൻ രഞ്ജൻ ദയ്മരി ഉൾപ്പെടെ 12 പേർ കുറ്റക്കാരാണെന്നു സിബിഐ അതിവേഗ കോടതി. ഇവർക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ജോർജ് ബോഡോ, ബി. തരായി, രാജു സർക്കാർ, നീലിം ദയ്മരി, അൻചായി ബോഡോ, ഇന്ദ്ര ബ്രഹ്മ, ലോകോ ബസുമതാരി, ഖാർഗേശ്വർ ബസുമതാരി, പ്രഭാത് ബോഡോ, ജയന്ത ബോഡോ, അജയ് ബസുമതാരി, മൃദുൽ ഗോയാരി, മാതുറാം ബ്രഹ്മ, രാജെൻ ഗോയാരി എന്നിവരാണു കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റുള്ളവർ.
ഗോഹട്ടി, കൊക്രജാർ, ബൊൻഗായിഗാവ്, ബാർപേട്ട എന്നിവിടങ്ങളിൽ 2008 ഒക്ടോബർ 30ന് എൻഡിഎഫ്ബി ആസൂത്രണം ചെയ്ത സ്ഫോടനപരന്പരയിൽ 88 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേർക്കു പരിക്കേറ്റു. ആസാം പോലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ സമർപ്പിച്ച രണ്ടു കുറ്റപത്രത്തിൽ 22 പ്രതികളുണ്ടായിരുന്നു. ഇതിൽ ഏഴു പേർ ഇപ്പോഴും ഒളിവിലാണ്.
രഞ്ജൻ ദയ്മരിയെ 2010ൽ ബംഗ്ലാദേശിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഗോഹട്ടി സെൻട്രൽ ജയിലിലായിരുന്ന ഇയാൾക്ക് 2013ൽ ഉപാധികളോടെ ജാമ്യം അനുവദിച്ചു. മറ്റു 13 പേർ കസ്റ്റഡിയിലാണ്.
ആസാം സ്ഫോടന പരന്പര: ബോഡോ തലവനടക്കം 14 പേർ കുറ്റക്കാർ
01:10 AM Jan 29, 2019 | Deepika.com