ന്യൂഡൽഹി: വനിതകളുടെ കരുത്തിൽ ഇന്ത്യ 70-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ചരിത്രത്തിലാദ്യമായി സേനകളുടെ പരേഡ് നയിച്ച് മലയാളി അംബിക സുധാകരനും ഭാവന കസ്തൂരിയും ഖുശ്ബു കൻവാറും ഭാവന സിയാലും ധീരവനിതകളായി. ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റാമഫോസെ റിപ്പബ്ലിക് ദിന പരേഡിനു മുഖ്യാതിഥിയായി.
നാവിക സേനയുടെ പരേഡ് കണ്ണൂർ സ്വദേശി അംബിക സുധാകരൻ നയിച്ചപ്പോൾ ആർമി കോർപ്സ് വിഭാഗത്തെ ലഫ്റ്റനന്റ് ഭാവന കസ്തൂരിയും അസം റൈഫിൽസിന്റെ വനിതാ ബറ്റാലിയനെ മേജർ ഖുശ്ബുവും നയിച്ചു. ടിഎസ്ടി വെഹിക്കിൾസ് ഓഫ് കോർപ്സ് ഓഫ് സിംഗ്നൽസിനെ നയിച്ചത് ക്യാപ്റ്റൻ ഭാവന സിയാലാണ്.
വ്യോമ സേനയെ നയിച്ച നാല് ഫ്ളയിംഗ് ഓഫീസർമാരിൽ ഒരാൾ കൊല്ലം സ്വദേശിയായ രാഖി രാമചന്ദ്രനാണെന്നത് മലയാളിക്ക് ഇരട്ടി മധുരമായി. 33 പുരുഷന്മാർ അടങ്ങുന്ന പിരമിഡ് ആകൃതിയിലുള്ള മോട്ടോർ സൈക്കിൾ സ്റ്റണ്ട് ടീമിന് നേതൃത്വം നൽകിയത് വനിതയായ ക്യാപ്റ്റൻ ശിഖ സുരഭിയാണ്. 22 നിശ്ചല ദൃശ്യങ്ങളിൽ സിക്കിം ഒന്നാമതെത്തി. യോഗ്യത നേടാത്തതിനാൽ കേരളത്തിന്റെ നിശ്ചല ദൃശ്യം ഇത്തവണ ഉണ്ടായില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്കു ശേഷം സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ജനങ്ങൾക്കടുത്തെത്തിയ മോദി അവരെ അഭിവാദ്യം ചെയ്തു.
പെൺകരുത്തിൽ രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷം
12:45 AM Jan 28, 2019 | Deepika.com