ന്യൂഡൽഹി: അനധികൃതമായ നിയമനങ്ങൾ, ചട്ടങ്ങൾ ലംഘിച്ച് ജോലിക്കയറ്റം തുടങ്ങിയ കുറ്റങ്ങൾക്ക് എയർ ഇന്ത്യ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരവിന്ദ് ജാദവിനെ സിബിഐ അറസ്റ്റ്ചെയ്തു.
ജാദവിന്റെ ഭരണകാലത്തെ എക്സിക്യുട്ടീവ് ഡയറക്ടർ (പഴ്സണൽ) എൽ.പി. നഖ്വ, മുൻ അഡീഷൽ ജനറൽ മാനേജർമാരായ കെ.കാഠ്പാലിയ, അമിതാബ് സിംഗ്, രോഹിത് ഭാസിൻ എന്നിവരും പിടിയിലായി. മെഡിക്കൽ സർവീസ് ജനറൽ മാനേജരായിരുന്ന നഖ്വയ്ക്കു സ്ഥാനക്കയറ്റം നൽകിയതുൾപ്പെടെ ക്രമക്കേട് നടന്നതായി സിബിഐയുടെ കുറ്റപത്രത്തിൽ പറയുന്നു.
ഓഫീസർമാർക്ക് ജനറൽ മാനേജർ (ഓപ്പറേഷൻ) തസ്തികയിലേക്കു സ്ഥാനക്കയറ്റം നൽകുന്നതിന് 2010 ൽ ഒരു സമിതിയെ ജാദവ് നിയോഗിക്കുന്നതിലൂടെയാണു ക്രമക്കേടുകളുടെ തുടക്കം. അന്നത്തെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗുസ്താവ് ബാൽദൗഫ്, എക്സിക്യൂട്ട് ഡയറക്ടർമാരായിരുന്ന എ.എസ്. സോമൻ, നഖ്വ തുടങ്ങിയവർ ഈ സമിതിയിൽ ഉണ്ടായിരുന്ന.മെഡിക്കൽ സർവീസ് ജനറൽ മാനേജറായിരുന്ന നൗഖയെ അതേ വകുപ്പിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. 2009 ഓഗ സ്റ്റ് 31 വരെ താൽക്കാലികമായി ഇത്തരമൊരു തസ്തിക സൃഷ്ടിച്ചായിരുന്നു തീരുമാനം. സെപ്റ്റംബർ ഒന്നുമുതൽ ജനറൽ മാനേജർ (മെഡിക്കൽ സർവീസ്) തസ്തികയിലേക്കു മടങ്ങണമെന്നായിരുന്നുവെങ്കിലും എക്സിക്യൂട്ടീവ് ഡയറക്ടറായി അവർ തുടരുകയായിരുന്നു. ഇതുൾപ്പെടെ തീരുമാനങ്ങളിലും അനധികൃത നിയമനങ്ങളിലും വ്യാപക ക്രമക്കേട് നടന്നുവെന്നാണു സിബിഐയുടെ ആരോപണം.
അനധികൃത നിയമനങ്ങളും ജോലിക്കയറ്റവും: എയർഇന്ത്യ മുൻ തലവൻ അറസ്റ്റിൽ
12:53 AM Jan 24, 2019 | Deepika.com