ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ അട്ടിമറി ആ രോപിച്ച സയ്ദ് പൂജയ്ക്കെതി രേ കേസെടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന്റെ പരാതി. ലണ്ടനിലെ പത്ര സമ്മേളനത്തിൽ സയ്ദ് ഷൂജ എന്ന സൈബർ വിദഗ്ധൻ ഇന്ത്യയിൽ തെരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിംഗ് മെഷീനുകളിൽ അട്ടിമറി സാധ്യമാണെന്ന് വിശദീകരിച്ചിരുന്നു. ഈ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യം. ഷൂജ നടത്തിയിരിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമം 505-ഒന്ന് ബിയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ കത്തെഴുതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി.
സുപ്രീംകോടതിയും നിരവധി ഹൈക്കോടതികളും രാജ്യത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ വിവിധ വിധികളിൽ അംഗീകരിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികൾ മെഷീന്റെ പ്രവർത്തനത്തിൽ ആശങ്കയും സംശയവും ഉയർത്തിയപ്പോൾ തെരഞ്ഞെടുപ്പു കമ്മീഷൻ തന്നെ പരസ്യ വെല്ലുവിളിയിലൂടെ വിദഗ്ധരെ ഉൾപ്പെടെ ക്ഷണിച്ചു വരുത്തി ആശങ്കകൾ ദുരീകരിച്ചതാണ്.
എന്നാൽ, വോട്ടിംഗ് മെഷീനുകളിലെ ഹാക്കിംഗ് പരീക്ഷണ പ്രദർശനം കോണ്‍ഗ്രസിന്റെ നാടകമാണെന്ന് കുറ്റപ്പെടുത്തലുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിത്. ലണ്ടനിൽ പരിപാടി സംഘടിപ്പിച്ചു ആശിഷ് റേ കോണ്‍ഗ്രസ് അനുകൂലിയാണ്. ഇയാൾ തന്നെയാണ് മുൻപ് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരിപാടി ലണ്ടനിൽ സംഘടിപ്പിച്ചതും. കോണ്‍ഗ്രസിന്റെ പത്രമായ നാഷണൽ ഹെറാൾഡിൽ ആശിഷ് സ്ഥിരമായി എഴുതിയിരുന്നു എന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു. കപിൽ സിബൽ ലണ്ടനിലെ പരിപാടിയിൽ പങ്കെടുത്തതു സംബന്ധിച്ചു കോണ്‍ഗ്രസ് വിശദീകരണം നൽകണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംബന്ധിച്ച ആശങ്ക വർഷങ്ങളായി തങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ പ്രതികരിച്ചത്. സുപ്രീംകോടതിയിലും തെരഞ്ഞെടുപ്പു കമ്മീഷനിലും രാഷ്ട്രപതിയുടെ മുന്നിലും വരെ ഇക്കാര്യം എത്തിച്ചതുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തിൽ പേപ്പർ ബാലറ്റ് കൊണ്ടു വന്നില്ലെങ്കിലും അന്‍പതു ശതമാനം എങ്കിലും വിവിപാറ്റ് മെഷീനുകൾ കൊണ്ടു വരണമെന്നും ആനനന്ദ് ശർമ ആവശ്യപ്പെട്ടു.
ജനങ്ങളുടെ സഹായത്തോടെ പ്രതിപക്ഷം പ്രധാനമന്ത്രിയെ താഴെയിറക്കും. പൊതു ഖജനാവിലെ പണം ഉപയോഗിച്ചാണ് മോദി തെരഞ്ഞെുപ്പു പ്രചാരണം നടത്തുന്നത്. പൊതു പണം ഉപയോഗിച്ചു യാത്ര നടത്തിയല്ല പ്രതിപക്ഷത്തിനെതിരേ ആരോപണങ്ങൾ ഉന്നയിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ഇതിനിടെ വോട്ടിംഗ് യന്ത്രം നിർമിച്ച ഹൈദരാബാദിലെ കന്പനിയിൽ സയ്ദ് ഷൂജ ജോലി ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
സെബി മാത്യു
ഇവിഎം അട്ടിമറി: ഷൂജയ്ക്കെതിരേ കേസെടുക്കണമെന്നു തെരഞ്ഞെടുപ്പു കമ്മീഷൻ
12:33 AM Jan 23, 2019 | Deepika.com