ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള പ്രതിമാസ പെൻഷൻ തുക വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഗ്രാമവികസന മന്ത്രാലയം ഇതു സംബന്ധിച്ച നിർദേശം ധനമന്ത്രാലയത്തിന് മുന്നിൽ വച്ചു. ഇവരുടെ പ്രതിമാസ പെൻഷൻ തുകയായ 200 രൂപയിൽനിന്ന് 800 രൂപ വർധിപ്പിക്കണം എന്നാണ് ശിപാർശ. അതിനുപുറമേ, 80 വയസിനു മുകളിലുള്ളവരുടെ പ്രതിമാസ പെൻഷൻ തുക 500 രൂപയിൽ നിന്ന് 1200 രൂപയാക്കി വർധിപ്പിക്കണമെന്നും ശിപാർശ ചെയ്തിട്ടുണ്ട്.
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മുന്നോട്ടു വച്ച നിർദേശം അനുസരിച്ച് പെൻഷൻ വർധിപ്പിച്ചാൽ കേന്ദ്രസർക്കാരിന് പ്രതിവർഷം 18,000 കോടി രൂപയുടെ അധിക ചെലവാണുണ്ടാകുന്നത്. അടുത്ത ഒന്നിനു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കുന്ന ബജറ്റിൽ ഇതുൾപ്പെടുത്തുമെന്നാണ് സൂചന.കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക പഠനങ്ങൾ നടക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന പെൻഷൻ പദ്ധതികൾ ലയിപ്പിക്കുന്നത് സംബന്ധിച്ചു സംസ്ഥാന സർക്കാരുകളുമായും ചർച്ചകൾ നടക്കുന്നുണ്ട്. ഗ്രാമീണ, കാർഷിക മേഖലയിൽ കൂടുതൽ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കാനും കേന്ദ്രം നീക്കം നടത്തുന്നുണ്ട്.
ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പ്രതിവർഷ ബജറ്റ് വിഹിതം 9975 കോടി രൂപയാണ്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള 80 ലക്ഷം വിധവകളും 10 ലക്ഷം ഭിന്നശേഷിക്കാരും 2.2 കോടി മുതിർന്ന പൗരന്മാരും ഇതിന്റെ ഗുണഭോക്താക്കളായുണ്ട്. 2007 നുശേഷം ഇവരുടെ പെൻഷൻ തുകയിൽ വർധനയുണ്ടായിട്ടില്ല. ഇതു ലാക്കാക്കിയാണ് ഇപ്പോൾ പെൻഷൻ തുക ഇരട്ടിയിലേറെയായി നൽകാൻ മോദി സർക്കാർ നീക്കം നടത്തുന്നത്.
വോട്ടിനു വേണ്ടി ക്ഷേമ പെൻഷൻ തുക കൂട്ടാൻ കേന്ദ്ര നീക്കം
12:33 AM Jan 23, 2019 | Deepika.com