ന്യൂഡൽഹി: സിബിഐ ഇടക്കാല ഡയറക്ടറുടെ ചുമതല വഹി ക്കുന്ന എം. നാഗേശ്വര റാവു 20 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. പുതിയ സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതി രണ്ടു ദിവസം കഴിഞ്ഞ് യോഗം ചേരാനിരിക്കെയാണ് നടപടി. നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.
നീരവ് മോദിയും മെഹുൽ ചോക്സിയും ഉൾപ്പെട്ട കേസ് അന്വേഷിക്കുന്ന എസ്.കെ. നായരെ മുംബൈ ആന്റി കറപ്ഷൻ ബ്യൂറോയിലേക്ക് സ്ഥലം മാറ്റി. ചെന്നൈയിൽനിന്നുള്ള പോലീസ് സൂപ്രണ്ട് എ. ശരവണനെ മാറ്റി. തമിഴ്നാട്ടിലെ വിവാദമായ സ്റ്റെർലൈറ്റ് പ്രതിഷേധത്തിൽ 13 പേർ മരിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. ടു ജി സ്പെക്ട്രം കേസ് അന്വേഷിച്ചിരുന്ന ആന്റി കറപ്ഷൻ യൂണിറ്റിലെ വിവേക് പ്രിയദർശിയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ചണ്ഡീഗഡിലേക്കാണ് മാറ്റിയിരിക്കുന്നത്.
കേരളത്തിലും രണ്ട് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. കൊച്ചി യൂണിറ്റ് എസ്പി എ. ഷിയാസിനെ മുംബൈയിലേക്കാണ് മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം യൂണിറ്റിന് സ്ഥിരം എസ്പിയെ നിയമിച്ചിട്ടില്ല. പകരം വൈ. ഹരികുമാറിന് തിരുവനന്തപുരം യൂണിറ്റിന്റെ അധിക ചുമതല നൽകിയിരിക്കുകയാണ്. പി. ബാലചന്ദ്രനെ കൊച്ചിയിലേക്കു സ്ഥലം മാറ്റി. ഉദ്യോഗസ്ഥർക്കിടയിലുള്ള അഴിമതി അന്വേഷിക്കുന്ന സ്പെഷൽ യൂണിറ്റ് തലവൻ പ്രേം ഗൗതത്തെ മാറ്റി. സാന്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിൽ അദ്ദേഹം തുടരും. സിബിഐ ഇടക്കാല മേധാവിയായി നാഗേശ്വര റാവുവിനെ നിയമിച്ചതിനെതിരേ സമർപ്പിച്ച ഹർജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും.
സിബിഐയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം
12:33 AM Jan 23, 2019 | Deepika.com