ന്യൂഡൽഹി: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജികൾ എന്നു പരിഗണിക്കുമെന്നതിൽ വ്യക്തതയില്ല.
കൃത്യമായ തീയതി പറയാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഇന്നലെ വിസമ്മതിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കേസ് ഇന്നലെ ഇവ പരിഗണിക്കുമെന്നാണു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റീസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ ആയിരുന്നതിനാൽ കേസ് ഇന്നലെ എടുത്തില്ല.
ഇന്ദു മൽഹോത്രയുമായി കൂടിയാലോചിക്കാതെ ഹർജികൾ എന്നു പരിഗണനയ്ക്ക് എടുക്കാനും എന്നു വ്യക്തമായി പറയാനാകില്ലെന്നാണ് ഇതു സംബന്ധിച്ചു പരാമർശം നടത്തിയ അഭിഭാഷകനോട് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ജസ്റ്റീസ് ഇന്ദു മൽഹോത്ര അവധി കഴിഞ്ഞു വന്ന ശേഷമേ തീയതി നിശ്ചയിക്കൂവെന്നും ചീഫ്ജസ്റ്റീസ് അറിയിച്ചു. ഇന്ദു മൽഹോത്ര ഈ മാസം ജനുവരി 30 വരെ അവധിയാണ്.
കേസ് അടുത്തമാസം എട്ടിനു പരിഗണിക്കാൻ നിശ്ചയിച്ചതായി സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും എട്ടിനു പരിഗണിക്കുമോ എന്ന കാര്യത്തിൽ ഇന്നലെയും സുപ്രീംകോടതിയിൽ നിന്ന് യാതൊരു ഉറപ്പും ഉണ്ടായിട്ടില്ല.
ശബരിമല: പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനെക്കുറിച്ച് വ്യക്തതയില്ല
12:33 AM Jan 23, 2019 | Deepika.com