ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര (ഇവിഎം)ത്തിൽ തിരിമറി സാധ്യമാണെന്ന് അവകാശപ്പെട്ട സയ്ദ് ഷൂജ എന്നയാൾ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ (ഇസിഐഎൽ)യിൽ ജോലി ചെയ്തിട്ടില്ലെന്നു കന്പനി.
ലണ്ടനിൽ തിങ്കളാഴ്ചയാണു ഷൂജ എന്ന് അവകാശപ്പെട്ടയാൾ പത്രസമ്മേളനം നടത്തിയത്. നേരിട്ടു വരാതെയും മുഖം മറച്ചുമാണു ഷൂജ മാധ്യമപ്രതിനിധികളോടു സ്കൈപ്പ് വഴി സംസാരിച്ചത്. താൻ അമേരിക്കയിലാണെന്നു ഷൂജ പറഞ്ഞിരുന്നു.2019-14ൽ ഇസിഐഎലിൽ ജോലി ചെയ്തെന്നാണ് അവകാശപ്പെട്ടത്.
രേഖകൾ പ്രകാരം സയ്ദ് ഷൂജ എന്നയാൾ കന്പനിയിൽ ജോലി ചെയ്തിട്ടില്ല; ഇവിഎം ഡിസൈൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട ടീമിലുമില്ല.പ്രകാശ്, കേശവ്, വംശീ, അംജാസ് തുടങ്ങി ഏതാനും പേർ തന്റെ ടീമിലുണ്ടായിരുന്നതായി ഷൂജ അവകാശപ്പെട്ടിരുന്നു. ഈ പേരുകാരും ഇസിഐഎലിൽ ഇല്ലായിരുന്നെന്നു കന്പനി വിശദീകരിച്ചു.
2014-ലെ തെരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടത്തിയെന്നും പിന്നീടു പല തെരഞ്ഞെടുപ്പുകളിലും ഇതാവർത്തിച്ചെന്നുമാണു ഷൂജ പറഞ്ഞത്. ഈയിടത്തെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പുകളിലും നേരത്തെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും തന്റെ ടീം ബിജെപിയുടെ തിരിമറി തടഞ്ഞെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
തെലുങ്കാനയിലെ മുൻ ബിജെപി എംഎൽഎ കിഷൻ റെഡ്ഡിക്ക് തിരിമറിയെപ്പറ്റി അറിയമായിരുന്നെന്നും റെഡ്ഡിയുടെ ഗുണ്ടകൾ തന്റെ ടീമിലെ കുറേപ്പേരെ 2014-ൽ ഹൈദരാബാദിൽ വച്ച് വെടിവച്ചു കൊന്നെന്നും ഷൂജ അവകാശപ്പെടുകയുണ്ടായി. റെഡ്ഡിയോടു തിരിമറിയെപ്പറ്റി സംസാരിക്കാൻ ചെന്നപ്പോഴാണത്രേ സംഭവം. യാതൊരു തെളിവും ഹാജരാക്കാതെയാണ് ഇയാളുടെ ആരോപണങ്ങൾ. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും ഷൂജ ഉന്നയിച്ചിട്ടുണ്ട്.
സയ്ദ് ഷൂജ ഇസിഐഎലിൽ ഇല്ലായിരുന്നെന്നു കന്പനി
12:33 AM Jan 23, 2019 | Deepika.com