ശ്രീനഗർ: കാഷ്മീരിൽ ഐപിഎസ് ഓഫീസറുടെ സഹോദരൻ അടക്കം മൂന്നു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കാഷ്മീരിലെ ഷോപിയാൻ ജില്ലയിലെ ഹെഫ് മേഖലയിൽ നടന്ന ഏറ്റുമുട്ടൽ ഏഴു മണിക്കൂർ നീണ്ടു. ഷംസുൾ ഹഖ് മെംഗ്നൂ, ആമിർ സുഹൈൽ ഭട്ട്, ഷോയെബ് അഹമ്മദ് ഷാ എന്നിവരാണു കൊല്ലപ്പെട്ടത്. ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. 2012 ബാച്ച് ഐപിഎസ് ഓഫീസർ ഇനാമുൾ ഹഖ് മെംഗ്നൂവിന്റെ സഹോദരനാണു ഷംസുൾ ഹഖ്. വടക്കുകിഴക്കൻ സംസ്ഥാനത്താണു ഇനാമുൾ ജോലി ചെയ്യുന്നത്.
യുനാനി ചികിത്സയിൽ ഡിഗ്രിയുള്ള ഷംസുൾ കഴിഞ്ഞവർഷമാണു ഭീകരപ്രവർത്തനത്തിലേക്കു തിരിഞ്ഞത്. ഏറ്റുമുട്ടൽ പ്രദേശത്തിനു സമീപം നാട്ടുകാരും സുരക്ഷാസൈനികരും തമ്മിൽ സംഘട്ടനമുണ്ടായി. നാലു മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.
ഐപിഎസ് ഓഫീസറുടെ സഹോദരനടക്കം മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
12:33 AM Jan 23, 2019 | Deepika.com