ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ ഇടുക്കി ( കുളമാവ്) ജവഹർ നവോദയ വിദ്യാലയത്തിൽനിന്ന് ഇത്തവണ രണ്ട് എൻസിസി കേഡറ്റുകൾ പങ്കെടുക്കുന്നു. പിതാവും പുത്രിയുമാണ് അവർ എന്നതാണു പ്രത്യേകത. വിദ്യാലയത്തിലെ എൻസിസി ഓഫീസറായ ഡോ. സജീവ് കെ. വാവച്ചനും ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മകൾ എവ്ലിൻ മേരി ജോസഫുമാണിവർ. ആദ്യമാണ് ഒരു റിപ്പബ്ലിക് ദിന പരേഡിൽ അച്ഛനും മകളും ഒരുമിച്ചു പങ്കെടുക്കുന്നത്.
ഗ്രൂപ്പ് , ഇന്റർ ഗ്രൂപ്പ് മത്സരങ്ങളിൽ സ്വർണമെഡൽ നേടിയാണ് എവ്ലിൻ പരേഡിനെത്തുന്നത്. കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴ് ജൂണിയർ പെണ്‍കുട്ടികളിലൊരാളാണ് എവ്ലിൻ. ഡൽഹിയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 20 കേഡറ്റുകൾക്കായി ദൂരദർശൻ നടത്തിയ പരിപാടിയിലും എവ്ലിന് അവസരം ലഭിച്ചു.
പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുന്ന ഈ കൊച്ചുമിടുക്കി നൊവീനോയും പാർവതിയും നായികാ നായകന്മാരായി അഭിനയിക്കുന്ന ഉയരെ എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചുവരികയാണ്.
കഴിഞ്ഞ എട്ടുവർഷമായി കുളമാവ് നവോദയ വിദ്യാലയത്തിൽ നടത്തിവരുന്ന അഖിലേന്ത്യാ ട്രെക്കിംഗ് ക്യാന്പിന്റെ സംഘാടനമികവിനുള്ള അംഗീകാരമായാണ് ഡോ. സജീവിന് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഒരു ചാനലിലെ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതരാണ് ഡോ. സജീവും ഭാര്യ ജീവയും.
അപൂർവനേട്ടം കൈവരിച്ച അച്ഛനെയും മകളെയും ഇടുക്കി നവോദയ വിദ്യാലയം പ്രിൻസിപ്പൽ എസ്.ജെ. അന്നാശേരി, 18 കേരള ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ കിരിത് കെ. നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ എ.പി. രഞ്ജിത്ത്, കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ.പി. സുനിൽകുമാർ എന്നിവർ അഭിനന്ദിച്ചു .
റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കാൻ ഇടുക്കിയിൽനിന്ന് പിതാവും പുത്രിയും
12:33 AM Jan 23, 2019 | Deepika.com