ലണ്ടൻ/ന്യൂഡൽഹി: 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീടു പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നെന്ന് ആരോപണം. തെളിവുകൾ ഹാജരാക്കാതെ ആരോപണം ഉന്നയിച്ചത് അമേരിക്കയിൽ കഴിയുന്ന സയ്ദ് ഷൂജ എന്നു സ്വയം പരിചയപ്പെടുത്തിയ ആളാണ്. ആരോപണങ്ങൾ തള്ളിക്കളയുന്നതായി തെരഞ്ഞെടുപ്പു കമ്മീഷൻ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര (ഇവിഎം) ങ്ങൾ ബിജെ പിക്ക് അനുകൂലമായി അട്ടിമറിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ബിജെപിയെ സഹായിച്ചെന്നും ഷൂജ ആരോപിച്ചു. മുംബൈയിൽനിന്നുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടേയ്ക്ക് ഈ അട്ടിമറി അറിയാമായിരുന്നെന്നും ഒരു വാഹനാപകടത്തിൽ അദ്ദേഹത്തെ വധിക്കുകയായിരുന്നെന്നും ഷൂജ പറയുന്നു. ഈ അപകടം അന്വേഷിച്ച ഓഫീസറും കൊല്ലപ്പെട്ടു.
2009 മുതൽ 2014 വരെ ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ (ഇസിഐഎൽ) യിൽ ജോലി ചെയ്തിരുന്ന കംപ്യൂട്ടർ വിദഗ്ധനാണു താൻ എന്നു ഷൂജ പറയുന്നു. ഇപ്പോൾ അമേരിക്കയിൽ അഭയം തേടിയിരിക്കുകയാണ്.
തനിക്കു വധഭീഷണി ഉണ്ടെന്ന് അവകാശപ്പെട്ട ഷൂജ പത്ര സമ്മേളനത്തിനു വന്നില്ല. സ്കൈപ്പിലൂടെയായിരുന്നു പത്രസമ്മേളനം. മുഖം മറച്ചാണു ഷൂജ പ്രത്യക്ഷപ്പെട്ടത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ താനടങ്ങിയ ഒരു സംഘം ബിജെപിയുടെ അട്ടിമറി ശ്രമം തകർത്തതായി ഷൂജ അവകാശപ്പെട്ടു. അതു ചെയ്തില്ലായിരുന്നെങ്കിൽ അവിടെയെല്ലാം ബിജെപി ജയിക്കുമായിരുന്നു.
നേരത്തേ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം തങ്ങൾ പരാജയപ്പെടുത്തിയതുകൊണ്ടാണ് ആം ആദ്മി പാർട്ടി അവിടെ വൻ വിജയം നേടിയതെന്നും ഷൂജ അവകാശപ്പെട്ടു.
ഇന്ത്യൻ ജേർണലിസ്റ്റ്സ് അസോസിയേഷൻ (യൂറോപ്പ്) ആണു പത്രസമ്മേളനം സംഘടിപ്പിച്ചത്. കോൺഗ്രസ് നേതാവ് കപിൽ സിബൽ പത്രസമ്മേളനം വീക്ഷിക്കാൻ എത്തിയിരുന്നു.
ഇസിഐഎലും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമാണ്(ബിഇഎൽ) ഇവിഎമ്മുകൾ നിർമിക്കുന്നത്. ഇവിഎം ഡിസൈൻ ചെയ്യുന്നതിൽ താൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് ഷൂജ അവകാശപ്പെടുന്നു.
ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇവിഎമ്മുകൾ ഭദ്രമാണെന്നതിൽ ഉറച്ചു നിൽക്കുന്നതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. ഷൂജയുടെ അവകാശവാദങ്ങളെ നിയമപരമായി നേരിടുന്നകാര്യം ആലോചിക്കുന്നതായും കമ്മീഷൻ വക്താവ് പറഞ്ഞു.
2014 ൽ ജനവിധി അട്ടിമറിച്ചു
12:30 AM Jan 22, 2019 | Deepika.com