ബംഗളൂരു: ലിംഗായത്ത് പരമാചാര്യനും കർണാടകത്തിലെ സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി അന്തരിച്ചു. ‘നടക്കുന്ന ദൈവം’ എന്ന അപരനാമത്തിലറിയപ്പെടുന്ന ശിവകുമാര സ്വാമിയുടെ അന്ത്യം നൂറ്റിപ്പതിനൊന്നാം വയസിലായിരുന്നു. കരൾരോഗ ബാധയെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ അടുത്തിടെ ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിരുന്നു.
എന്നാൽ, ആരോഗ്യനില വഷളാവുകയും ഇന്നലെ രാവിലെ 11: 44 ന് അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന് സിദ്ധഗംഗാ മഠം അറിയിച്ചു. കർണാടകത്തിനു പുറമേ ആന്ധ്ര, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും എണ്ണമറ്റ അനുയായികളുണ്ട് ശിവകുമാര സ്വാമിക്ക്. ശ്രീ സിദ്ധഗംഗ എഡ്യുക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹത്തെ 2015 ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2007 ൽ കർണാടക സർക്കാരിന്റെ പരമോന്നതബഹുമതിയായ കർണാടകരത്നയും സമ്മാനിച്ചു. ആയിരങ്ങൾക്കു ഭക്ഷണവും സംരക്ഷണവും ഒരുക്കുന്ന, കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം നൽകുന്ന വിപുലമായ ജീവകാരുണ്യപ്രവർത്തനവും സിദ്ധഗംഗ സൊസൈറ്റിയുടെ കീഴിൽ നടന്നിരുന്നു. വലിയ ജീവകാരുണ്യപ്രസ്ഥാനത്തിന്റെ ഉടമകൂടിയാണിദ്ദേഹം.
1908 ഏപ്രിൽ ഒന്നിന് വീരപുര ജില്ലയിലായിരുന്നു ജനനം. ശിവണ്ണ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. അഞ്ച് സഹോദരിമാരുൾപ്പെടെ 13 കുട്ടികളിൽ ഏറ്റവും ഇളയയാൾ. എട്ടാം വയസിൽ അമ്മയെ നഷ്ടമായതോടെ ആത്മീയമാർഗത്തിലേക്കു തിരിയുകയായിരുന്നു.
സംസ്കാരചടങ്ങുകൾ ചൊവ്വാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. രാജ്യത്തിനു കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ആയിരക്കണക്കിനാളുകളുടെ ഭാവി രൂപപ്പെടുത്തിയ മഹദ് വ്യക്തിയാണ് സ്വാമികളെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിജെപി നേതാവ് യെദിയൂരപ്പ തുടങ്ങിയവരും നിര്യാണത്തിൽ അനുശോചിച്ചു.
ലിംഗായത്ത് പരമാചാര്യൻ ശിവകുമാര സ്വാമി അന്തരിച്ചു
12:28 AM Jan 22, 2019 | Deepika.com