ബംഗളൂരു: കോൺഗ്രസ് എംഎൽഎ ആനന്ദ് സിംഗിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനു കോൺഗ്രസ് എംഎൽഎ ജെ.എൻ. ഗണേഷിനെതിരേ വധശ്രമത്തിനു കേസെടുത്തു. ബംഗളൂരുവിലെ റിസോർട്ടിൽ ശനിയാഴ്ച രാത്രിയായിരുന്നു എംഎൽഎമാർ തമ്മിലടിച്ചത്. സിംഗിന്റെ പരാതിയിലാണു കേസെടുത്തത്.
ഗണേഷിനെ കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു. കെപിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവാണു സസ്പെൻഡ് ചെയ്തത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മന്ത്രിമാരായ കെ.ജെ. ജോർജ്, കൃഷ്ണ ബൈര ഗൗഡ എന്നിവരും അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങൾ. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടിപിടിയിൽ തനിക്കും പരിക്കേറ്റുവെന്ന നിലപാടിലാണ് ജെ.എൻ. ഗണേഷ് എംഎൽഎ. അതേസമയം മർദനമേറ്റ ആനന്ദ് സിംഗിന്റെ തലയ്ക്കും ഇടതു നെഞ്ചിലും സാരമായ പരിക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെയോടെയാണ് എംഎൽഎയെ ആശുപത്രിയിൽ കൊണ്ടുവന്നത്. മൂക്കിൽനിന്നു രക്തം ഒഴുകുന്ന നിലയിലായിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്നും പറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.
ബംഗളുരൂവിലെ ഈഗിൾടൺ റിസോർട്ടിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു അടിപിടി. ബിജെപി നേതൃത്വം റാഞ്ചിക്കൊണ്ടുപോകുമെന്ന ഭയത്താലാണ് എംഎൽഎമാരെ കോൺഗ്രസിലെ ബുദ്ധികേന്ദ്രങ്ങൾ റിസോർട്ടിലേക്ക് മാറ്റിയത്.
റിസോർട്ടിലെ തമ്മിലടി; എംഎൽഎയ്ക്കെതിരേ വധശ്രമത്തിനു കേസ്; കോൺഗ്രസിൽനിന്നു സസ്പെൻഡ് ചെയ്തു
12:28 AM Jan 22, 2019 | Deepika.com