ലക്നോ: കൊച്ചുമകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു പരാതി നൽകാനെത്തിയ വയോധികയ്ക്കു പോലീസ് ഉദ്യോഗസ്ഥന്റെ കാലു പിടിക്കേണ്ടി വന്നു. രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത ലക്നോ പോലീസ് സ്റ്റേഷനിലാണു സംഭവം. കരഞ്ഞു പറഞ്ഞിട്ടും കേസെടുക്കാൻ കൂട്ടാക്കാതിരുന്നതോടെ കാലിൽ വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ഇൻസ്പെക്ടർ തേജ് പ്രകാശ് സിംഗിനെ സസ്പെൻഡ് ചെയ്തു.
ജനകീയ ഇടപെടലുകളുമായി നല്ല സേവകരായ പോലീസുകാർ മാറുന്ന ഇക്കാലത്താണ് നാണക്കേടായി ഈ സംഭവം നടന്നത്. പ്ലൈവുഡ് ഫാക്ടറിയിൽ മെഷീന്റെ ഇടയിൽപ്പെട്ടു മരിച്ച ആകാശ് യാദവ്(20) എന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് എഴുപത്തഞ്ചുകാരി ബ്രഹ്മദേവി പരാതി നൽകാനെത്തിയത്.
വയോധികയുടെ പരാതി കസേരയിൽ കാലിന്മേൽ കാൽ കയറ്റിവച്ചാണു കേട്ടത്. കരഞ്ഞുകൊണ്ട് കേസെടുക്കണമെന്ന അവർ അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മുതിർന്നില്ല. ഇതോടെ വയോധിക കാലിൽ വീഴുകയായിരുന്നു. എന്നാൽ, തടയാനോ കസേരയിൽനിന്നെഴുന്നേൽക്കാനോ പോലീസ് ഒാഫീസർ തയാറായില്ല.
പ്ലൈവുഡ് ഫാക്ടറിയുടെ ഉടമ അജയ് ഗുപ്തയ്ക്കെതിരേ പരാതി നൽകാനായിരുന്നു ബ്രഹ്മദേവിയും ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ എത്തിയത്. ആകാശ് യാദവിന്റെ മരണശേഷം ഗുപ്ത ഒളിവിൽ പോയിരുന്നു. കാലഹരണപ്പെട്ട മെഷീനുകളാണ് ഫാക്ടറിയിൽ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടമരണത്തിനു കാരണമായതെന്നാണു യുവാവിന്റെ ബന്ധുക്കളും സമീപവാസികളും ആരോപിക്കുന്നത്.
വിവാദമായതോടെ അന്വേഷണം ആരംഭിച്ചതായി ലക്നോ പോലീസ് വിശദീകരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫാക്ടറി ഉടമയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
കാലുപിടിച്ചിട്ടും വയോധികയുടെ പരാതി പരിഗണിച്ചില്ല; ഇൻസ്പെക്ടർ തെറിച്ചു
12:30 AM Jan 21, 2019 | Deepika.com