ന്യൂഡൽഹി: വർഗീയപ്രചാരണം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയതുമായി ബന്ധപ്പെട്ടു മുസ്ലിംലീഗിന്റെ അഴീക്കോട് എംഎൽഎ കെ.എം. ഷാജി വളപട്ടണം എസ്ഐ ശ്രീജിത്ത് കോടേരിക്കെതിരേ സുപ്രീംകോടതിയിൽ. തെരഞ്ഞെടുപ്പ് റദ്ദാക്കാൻ വഴിയൊരുക്കിയ വിവാദ ലഘുലേഖകൾ പോലീസ് പിടിച്ചെടുത്തതല്ലെന്ന് എസ്ഐ ശ്രീജിത്ത് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹത്തിനെതിരേ ക്രിമിനൽ കേസെടുക്കണമെന്നുമാണ് ഷാജിയുടെ ആവശ്യം.
നേരത്തെ ഈയാവശ്യം ഉന്നയിച്ച് ഷാജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ് ഹൈക്കോടതിയിൽനിന്ന് പിൻവലിച്ചാണ് ഇപ്പോൾ ഷാജി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. മനോരമയുടെ വീട്ടിൽനിന്നാണ് വിവാദ ലഘുലേഖകൾ പിടിച്ചെടുത്തതെന്നായിരുന്നു എസ്ഐ ശ്രീജിത്ത് ഹൈക്കോടതിയിൽ നൽകിയ മൊഴി.
ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് കാരണമായതും എസ്ഐയുടെ നിർണായക മൊഴിയായിരുന്നു. എന്നാൽ, എസ്ഐയുടെ മൊഴി തെറ്റാണെന്നാണ് ഷാജിയുടെ വാദം.
എൻ.പി. മനോരമയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകളിൽ, ഇപ്പോൾ കേസിനാധാരമായ വർഗീയ പ്രചാരണം സംബന്ധിച്ച ലഘുലേഖകൾ ഇല്ല. ലഘുലേഖ പിടിച്ച കേസിൽ കണ്ണൂർ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ പോലീസ് നൽകിയ റിപ്പോർട്ടിൽ വിവാദ ലഘുലേഖകൾ ഉൾപ്പെട്ടിട്ടുമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച എസ്ഐക്കെതിരേ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ഷാജി ആവശ്യപ്പെട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണം നടത്തിയെന്നു ചൂണ്ടിക്കാട്ടി എതിർസ്ഥാനാർഥി എം.വി. നികേഷ് കുമാർ സമർപ്പിച്ച ഹർജിയിൽ നവംബർ ഒന്പതിനാണ് ഹൈക്കോടതി ഷാജിയുടെ വിജയം റദ്ദാക്കിയത്.
ഷാജിയുടെ ഹർജി പരിഗണിച്ച് അദ്ദേഹത്തിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും എന്നാൽ ശന്പളവും മറ്റ് അനുകൂല്യങ്ങളും കൈപ്പറ്റാനാവില്ലെന്നും കഴിഞ്ഞയാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ഹർജി ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ്.
ലഘുലേഖ: എസ്ഐക്കെതിരേ കെ.എം. ഷാജി ഹർജി നൽകി
12:30 AM Jan 21, 2019 | Deepika.com