ന്യൂഡൽഹി: നേപ്പാളിലേക്കും ഭൂട്ടാനിലേക്കും യാത്ര ചെയ്യാൻ 15 വയസിൽ താഴെയുള്ളവർക്കും 65 വയസിനു മുകളിലുള്ളവർക്കും ആധാർ കാർഡ് മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഈ പ്രായപരിധിയിലുള്ളവർക്കു മുൻപ് ആധാർ കാർഡ് ഉപയോഗിച്ച് നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാൻ കഴിയില്ലായിരുന്നു.
പാസ്പോർട്ടോ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡോ ഉള്ള ഇന്ത്യക്കാർക്ക് നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങൾ സന്ദർശിക്കാൻ വീസയുടെ ആവശ്യമില്ല. മുൻപ് 65 വയസിനു മുകളിലുള്ളവരും 15 വയസിന് താഴെയുള്ളവർക്കും പാൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേവന കാർഡ് എന്നിവ ഉപയോഗിച്ച് ഈ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാമായിരുന്നെങ്കിലും ആധാർ കാർഡ് ഉപയോഗിച്ചു യാത്ര സാധ്യമല്ലായിരുന്നു. ഇപ്പോൾ ആധാർ കാർഡ് കൂടി ഈ പട്ടികയിലേക്കു ചേർത്തിരിക്കുകയാണ്.
കാഠ്മണ്ഠുവിലെ ഇന്ത്യൻ എംബസിയിൽനിന്നു ലഭിക്കുന്ന രേഖകൾ ഇന്ത്യ-നേപ്പാൾ യാത്രയ്ക്കുള്ള ആധികാരിക രേഖയല്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എമർജൻസി സർട്ടിഫിക്കറ്റും തിരിച്ചറിയിൽ സർട്ടിഫിക്കറ്റും ഇന്ത്യയിലേക്കുള്ള ഒറ്റത്തവണ യാത്രയ്ക്കു മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ.
15നും 18നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് സ്കൂൾ പ്രിൻസിപ്പൽ നിർദേശിച്ചിരിക്കുന്ന പ്രത്യേക അപേക്ഷാ ഫോമിൽ നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം.
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും യാത്ര ചെയ്യുന്ന സന്ദർഭത്തിൽ മുതിർന്ന അംഗത്തിന്റെ കൈവശം മാത്രം മതിയായ രേഖകൾ ഉണ്ടായിരുന്നാൽ മതിയാകും. മറ്റു കുടുംബാംഗങ്ങളുടെ പക്കൽ ബന്ധപ്പെട്ട തിരിച്ചറിയൽ രേഖകൾ കരുതിയാൽ മതിയാകും. കുടുംബ ബന്ധം വ്യക്തമാക്കുന്ന സിജിഎച്ച്എസ് കാർഡോ റേഷൻ കാർഡോ കരുതണം.
ഭൂട്ടാനിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ടോ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തിരിച്ചറിയിൽ കാർഡോ മതി.
നേപ്പാളിനും ഭൂട്ടാനും പോകാൻ ഇനി കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ആധാർ കാർഡ് മതി
12:30 AM Jan 21, 2019 | Deepika.com