ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ ഓരോ വിമാനത്തിനും 186 കോടി രൂപ വീതം (36 വിമാനത്തിന് 6,696 കോടി രൂപ-അല്ലെങ്കിൽ വിമാനമൊന്നിനു രണ്ടര കോടി യൂറോ വച്ച്, മൊത്തം 90 കോടി യൂറോ) അധികമായി നൽകിയതിനു വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നു പ്രതിരോധ വിദഗ്ധർ. റഫാൽ വിമാനത്തിൽ ഇന്ത്യക്കു വേണ്ടിയുള്ള സാങ്കേതിക മാറ്റങ്ങൾക്കായി മാത്രം യുപിഎ കാലത്തു നിശ്ചയിച്ചതിനേക്കാൾ ഇത്രയും വില കൂട്ടി നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ടാണെന്നു കോണ്ഗ്രസ് ആരോപിച്ചു.
വ്യോമസേനയ്ക്കു ചുരുങ്ങിയത് 126 പോർവിമാനങ്ങൾ ആവശ്യമായിരിക്കെ 36 റഫാൽവിമാനങ്ങൾ മാത്രം വാങ്ങാൻ തീരുമാനിച്ചതു രാജ്യസുരക്ഷയെ അപകടത്തിലാക്കിയെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുൻ വിദഗ്ധൻ ദീപികയോടു പറഞ്ഞു. 126 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള മുൻ യുപിഎ സർക്കാരിന്റെ നടപടി റദ്ദാക്കുക പോലും ചെയ്യാതെ കൂടുതൽ വില നൽകി 36 വിമാനം മാത്രം വാങ്ങുമെന്ന് പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ചെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചത് ദുരൂഹവും വിശദീകരണമില്ലാത്തതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോർജ് കള്ളിവയലിൽ
റഫാൽ: 6696 കോടി അധികം നൽകിയതിനു വിശദീകരണമില്ല
12:55 AM Jan 20, 2019 | Deepika.com