ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ വിയോജിപ്പുകളെല്ലാം മറികടന്നാണു കരാറിന് കേന്ദ്രസർക്കാർ അനുമതി നൽകിയതെന്ന് റിപ്പോർട്ട്. മോദി സർക്കാരിനു വേണ്ടി ഫ്രാൻസിലെ ദസോ കന്പനിയുമായി ചർച്ച നടത്താൻ നിയോഗിച്ച ഏഴംഗ സംഘത്തിലെ മൂന്നു പേർ വില കൂട്ടിയതിനെ എതിർത്തതായി ഒൗദ്യോഗിക രേഖകൾ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിലയിലെ വർധന വളരെ കൂടുതലാണെന്നു കരാറിന്റെ നീക്കുപോക്കു ചർച്ചകൾ നടക്കുന്പോൾ തന്നെ ഇവർ ചൂണ്ടിക്കാട്ടിയിരുന്നതായി രേഖകളുണ്ട്.
പ്രതിരോധ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയും വ്യോമ അക്വിസിഷൻ മാനേജരുമായ രാജീവ് വർമ, വ്യോമസേനയുടെ ചുമതലയുള്ള ഫിനാൻഷ്യൽ മാനേജർ അജിത് സൂലെ, ചെലവുകൾക്കായുള്ള അഡ്വൈസർ എം.പി. സിംഗ് എന്നിവരാണു വില വളരെ കൂടുതലാണെന്നു രേഖപ്പെടുത്തിയത്. എന്നാൽ സമിതിയിലെ 4-3 ഭൂരിപക്ഷ തീരുമാന പ്രകാരം കൂടിയ വില നൽകാൻ തീരുമാനിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ താത്പര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നാണ് ആരോപണം.
പ്രതിരോധ മേഖലയിൽ വിദേശഭീഷണി കൂടിവരുന്നതിനിടെയാണു വാങ്ങുന്ന വിമാനങ്ങളുടെ എണ്ണത്തിൽ കുറവു വരുത്തിയത്. വ്യോമസേനയുടെ കരുത്ത് ഗണ്യമായി ക്ഷീണിപ്പിക്കുന്ന നടപടിയാണിതെന്നാണു വിമർശനം. വിമാനങ്ങളുടെ എണ്ണം 126 ൽ നിന്ന് 36 ആയി കുറച്ചതിനു പുറമെ സാങ്കേതികവിദ്യ കൈമാറാനുള്ള വ്യവസ്ഥയിൽ ഇളവു ചെയ്തതും ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലുമായി ചേർന്ന് ദസോ കൈമാറുന്ന സാങ്കേതിക വിദ്യയുടെ സഹായത്തിൽ 108 വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനുള്ള യുപിഎ സർക്കാരിന്റെ കാലത്തെ വ്യവസ്ഥയാണ് മോദി സർക്കാർ റദ്ദാക്കിയത്.
പോർവിമാനങ്ങളുടെ എണ്ണം കുറച്ചതും സാങ്കേതിവിദ്യാ കൈമാറ്റം ഉപേക്ഷിച്ചതും എച്ച്എലിനെ ഒഴിവാക്കിയതും അംഗീകരിക്കാനാകാത്ത വീഴ്ചകളാണെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
റഫാൽ കരാർ വിയോജിപ്പുകൾ മറികടന്ന്
12:30 AM Jan 20, 2019 | Deepika.com