കോൽക്കത്ത: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ യുദ്ധപ്രഖ്യാപനം നടത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ""കേന്ദ്രസർക്കാരിനെ പുറത്താക്കൂ. മോദി സർക്കാരിന്റെ കാലാവധി പൂർത്തിയായി. പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയിക്കും'' ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ പ്രതിപക്ഷ റാലിയെ അഭിസംബോധന ചെയ്തു മമത പറഞ്ഞു.
വോട്ടെടുപ്പിനുശേഷം പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കാം. മോദി സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയത്തിൽ കടപ്പാട്് എന്നുണ്ട്. എന്നാൽ, ബിജെപി അതു പിന്തുടരുന്നില്ല. ബിജെപിക്കൊപ്പമില്ലാത്തവരെ കള്ളന്മാരാക്കുന്നു. രാജ്നാഥ് സിംഗ്, സുഷമ സ്വരാജ്, നിധിൻ ഗഡ്ഗരി എന്നീ മുതിർന്ന നേതാക്കളെ ബിജെപി അവഗണിക്കുകയാണ് : ബിഗ്രേഡ് ഗ്രൗണ്ടിൽ തടിച്ചു കൂടിയ ആയിരങ്ങളോട് മമത പറഞ്ഞു.
മോദിയും അനുയായികളും ഒരുമിച്ചാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. കേന്ദ്രത്തിൽ വീണ്ടും അധികാരം ലഭിച്ചാൽ കൂടെയുള്ളവരെയെല്ലാം അവഗണിക്കും. ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയിരുന്നതിലും അതിതീവ്രമായ അടിയന്തരാവസ്ഥയാണ് രാജ്യത്തിപ്പോഴുള്ളത്. വിഘടനരാഷ്ട്രീയ തന്ത്രം ഉപയോഗിച്ച് ബിജെപി രാജ്യത്തെ വിഭജിച്ചു. മോദിയുടെ ഭരണത്തിൽ ബാങ്ക്, സിബിഐ, ആർബിഐ, സന്പദ്വ്യവസ്ഥ, ജനാധിപത്യം എന്നിവയ്ക്കു കനത്ത ക്ഷതമുണ്ടായി.
റഫാൽ, ഇൻഷ്വറൻസ്, ബാങ്കുകളുടെ കിട്ടാക്കടം എന്നിവയെല്ലാം അഴിമതികളാണ്. ബിജെപിയുടെ ഭരണത്തിൽ രാജ്യത്തു നിരവധി അഴിമതികളുണ്ടായി. കള്ളന്മാരുടെ അമ്മയ്ക്കാണ് അമിതശബ്ദമെന്ന ബംഗാളി പഴഞ്ചൊല്ല് ബിജെപി ഭരണത്തെക്കുറിച്ചാണെന്നും മമത പറഞ്ഞു.
ഞങ്ങൾക്ക് ഐക്യ ഇന്ത്യ വേണം: നേതാക്കൾ
കോൽക്കത്ത: ഞങ്ങൾക്ക് ഒരു ലക്ഷ്യമേയുള്ളൂ, ബിജെപി രാജ്യത്തെ വിഭജിച്ചു, ഞങ്ങൾക്ക് ഐക്യ ഇന്ത്യ വേണം: ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു കോൽക്കത്തയിലെ ബ്രിഗേഡ് പരേഡ് റൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽപ്രതിപക്ഷ നേതാക്കൾ പ്രഖ്യാപിച്ചു. വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
2019 ൽ മോദിയും അമിത് ഷായും അധികാരത്തിലെത്തിയാൽ രാജ്യം തകർക്കുമെന്നു ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ പറഞ്ഞു. കള്ളത്തരങ്ങൾ പറഞ്ഞാണ് മോദി വോട്ടു തേടുന്നത്. രാജ്യത്തു തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും വർധിച്ചെന്നും കേജരിവാൾ പറഞ്ഞു.
ബിജെപി നയിക്കുന്ന എൻഡിഎ സർക്കാരിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ പ്രതിപക്ഷ കക്ഷികൾ ഒന്നിക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. മോദിയെ അധികാരത്തിൽനിന്നു പുറത്താക്കുക. അടുത്ത പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കാം: ഫറൂക്ക് അബ്ദുള്ള പറഞ്ഞു.
മോദി സർക്കാരിനെ മാറ്റൂ: മമത
12:30 AM Jan 20, 2019 | Deepika.com