ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു പത്രറിപ്പോർട്ട്. മോദി നേരിട്ടു വിഷയം കൈകാര്യം ചെയ്തതുവഴി ഓരോ വിമാനത്തിനും 41 ശതമാനം അധികച്ചെലവ് വന്നെന്നാണ് ആരോപണം. വിലയും മറ്റും ചർച്ച ചെയ്ത ഓഫീസർമാരുടെ ഏഴംഗ സംഘത്തിലെ മൂന്നു പേരുടെ എതിർപ്പ് മറികടന്നാണ് വില അംഗീകരിച്ചത്.
126 യുദ്ധവിമാനങ്ങൾക്കു പ കരം 36 മതി എന്ന തീരുമാനമാണു അധികച്ചെലവിനു വഴിതെളിച്ചതെന്ന് ദ ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ. റാം എഴുതിയ റിപ്പോർട്ടിൽ പറയുന്നു. 1988-89 കാലത്തു ബോഫോഴ്സ് ഇടപാടിന്റെ രഹസ്യരേഖകൾ പുറത്തുകൊണ്ടുവന്നതു റാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണാത്മക പത്രപ്രവർത്തകരായിരുന്നു.
യുപിഎ കാലത്ത് (2007-ൽ) 126 വിമാനങ്ങൾ വാങ്ങാൻ ചർച്ച നടത്തി. അന്നു 18 എണ്ണം പറക്കാവുന്ന നിലയിൽ വാങ്ങാനും 108 എണ്ണം ഹിന്ദുസ്ഥാൻ ഏറനോട്ടിക്സിൽ നിർമിക്കാനുമായിരുന്നു ധാരണ. ഓരോ വിമാനത്തിനും 793 ലക്ഷം യൂറോ (ഇപ്പോൾ 634.4 കോടി രൂപ) വില പറയുന്നു. ഇന്ത്യ പ്രത്യേകമായി ആവശ്യപ്പെട്ട അധിക സംവിധാനങ്ങൾക്ക് 111.1 ലക്ഷം യൂറോ (88.88 കോടി രൂപ)യും നല്കണം എന്നായിരുന്നു ആവശ്യം.
2011-ൽ വിമാനവില 1008.5 ലക്ഷം യൂറോ ആയി പുതുക്കി. മറ്റുള്ളതിനു മാറ്റമില്ല. 2016-ൽ മോദി ഭരണത്തിൻ കീഴിൽ ചർച്ച നടത്തിയപ്പോൾ വിമാനവില ഒൻപതുശതമാനം കുറച്ച് 917.5 ലക്ഷം യൂറോ ആക്കി. അധിക സംവിധാനത്തിന് 361.1 ലക്ഷം ഡോളർ വീതം നല്കണം. ഈ നിരക്കിൽ 36 വിമാനങ്ങൾ വാങ്ങാനാണു കരാറാക്കിയത്.
വിലകൂടിയ വഴി
2007-ലെ വില വിമാനം ഒന്നിന് - 723.28 കോടി
2011-ലെ വില - 895.68 കോടി
കരാറാക്കിയത് - 1022.88 കോടി
ഒരു വിമാനത്തിന് അധികച്ചെലവ് - 299.6 കോടി
അധികച്ചെലവിനു കാരണം 126-ൽ നിന്നു 36 ലേക്ക് വിമാനങ്ങളുടെ എണ്ണം കുറയ്ക്കാൻ മോദി തീരുമാനിച്ചതും നിർമാതാക്കളോടു വിലകുറയ്ക്കാൻ കർശനമായി ആവശ്യപ്പെടാതിരുന്നതുമാണ്.
റഫാലിൽ മോദിക്കെതിരേ പുതിയ റിപ്പോർട്ട്; വിമാനത്തിന് 41 ശതമാനം അധികവില, റഫാൽ കുരുക്ക് വീണ്ടും
01:18 AM Jan 19, 2019 | Deepika.com