റാഞ്ചി: ജാർഖണ്ഡിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെയും ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം)യുടെയും നേതൃത്വത്തിൽ മഹാസഖ്യത്തിനു ധാരണയായി. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎമ്മും സഖ്യത്തിനു നേതൃത്വം നല്കും.
ജാർഖണ്ഡ് വികാസ് മോർച്ച(പ്രജാ താന്ത്രിക്), ആർജെഡി, സിപിഐ കക്ഷികളും മഹാസഖ്യത്തിന്റെ ഭാഗമാകും ഇന്നലെ നടന്ന മഹാസഖ്യ ചർച്ചയിൽ ജെഎംഎം വർക്കിംഗ് പ്രസിഡന്റ് ഹേമന്ത് സോറൻ, ജെപിസിസി പ്രസിഡന്റ് അജോയ്കുമാർ, ജാർഖണ്ഡ് വികാസ് മോർച്ച(പ്രജാ താന്ത്രിക്), പ്രസിഡന്റ് ബാബുലാൽ മറാൻഡി, ആർജെഡി ജാർഖണ്ഡ് ഘടകം പ്രസിഡന്റ് അന്നപൂർണാദേവി, സിപിഐ നേതാവ് ഭുവനേശ്വർ മേത്ത എന്നിവർ പങ്കെടുത്തു.
സീറ്റ് വിഭജനം സംബന്ധിച്ച് ഈ മാസം 30ന് ചർച്ച നടത്തുമെന്നു ജെപിസിസി അധ്യക്ഷൻ അജോയ് കുമാർ പറഞ്ഞു. ജാർഖണ്ഡിൽ ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയം പ്രതിപക്ഷത്തിന് ഊർജം പകരുന്നതാണ്. ജാർഖണ്ഡിൽ 14 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തവണ 12 മണ്ഡലങ്ങളിൽ ബിജെപി വിജയിച്ചു. രണ്ടെണ്ണം ജെഎംഎമ്മിനു ലഭിച്ചു. കോൺഗ്രസിന് സീറ്റൊന്നുമില്ല.
ജാർഖണ്ഡിൽ കോൺഗ്രസ്-ജെഎംഎം നേതൃത്വത്തിൽ മഹാസഖ്യം
12:47 AM Jan 19, 2019 | Deepika.com