ന്യൂഡൽഹി: ഇന്ത്യൻ വൈഎംസിഎ ദേശീയ ജനറൽ സെക്രട്ടറി മണികുമാറിനെ അന്വേഷണ വിധേയമായി മാറ്റിനിർത്തിയ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചു. ഈ മാസം അഞ്ചിനായിരുന്നു വ്യാജരേഖ നിർമാണം, അഴിമതി, തെരഞ്ഞെടുപ്പ് കൃത്രിമം എന്നീ ആരോപണങ്ങളെ തുടർന്ന് ആന്ധ്രാ സ്വദേശിയായ സിഎച്ച്ആർപി മണികുമാറിനെ അന്വേഷണ വിധേയമായി മാറ്റിനിർത്തിയത്.
കഴിഞ്ഞ ദേശീയതെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ 155 ലധികം വ്യാജ രേഖ വൈഎംസിഎകളെ ഉൾപ്പെടുത്തുകയും മുൻ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യുവിന് അനുകൂലമായി വ്യാജ രേഖകൾ സൃഷ്ടിക്കുകയും അതിനെ സാധുകരിക്കുന്നതിനായി വൈഎംസിഎ ദേശീയ നിർവാഹക സമിതിയുടെ മിനിറ്റ്സ് ഉൾപ്പെടയുള്ളവ തിരുത്തുകയും ചെയ്തതെന്ന് ആരോപണം ഉയർന്നു. തുടർന്ന് തെരഞ്ഞെടുപ്പ് നടത്താൻ ഡൽഹി ഹൈക്കോടതി നിയമിച്ച മുൻ രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റീസ് അനിൽ ദേവ് സിംഗ് പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ നിന്ന് ലെബി ഫിലിപ്പിനെയും അദ്ദേഹത്തിന്റെ യൂണിറ്റായ പത്തനംതിട്ട വൈഎംസിഎയെയും അയോഗ്യമാക്കിയിരുന്നു. ഇതിനെത്തുടർന്ന് എറണാകുളം വൈഎംസിഎയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്ന മുൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ് ജെ.ബി കോശിയെ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
വൈഎംസിഎയുടെ ചെന്നൈ ഫിസിക്കൽ എഡ്യൂക്കേഷൻ കോളജിലെ അനധികൃത വാടക കരാറുകളുടെയും മറ്റും രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് മണികുമാറിന് ജസ്റ്റീസ് ജെ.ബി കോശി കത്ത് നൽകിയിട്ടും യാതൊരു പ്രതികരണവും ഭാഗത്തുനിന്നും ഉണ്ടായില്ല. കുറ്റാരോപിതനായി പ്രതി സ്ഥാനത്തു നിൽക്കുന്ന മണികുമാറിന് സ്ഥാനത്തു തുടരാൻ യാതൊരു അർഹതയുമില്ലെന്നും, മണികുമാറിനെ മാറ്റിനിർത്തിയ നടപടി ശരിയാണെന്നും ആണ് ജസ്റ്റീസ് പ്രതിഭ സിംഗ് ഉത്തരവിട്ടത്.
ഈ മാസം 23 , 24 തീയതികളിൽ പുറത്താക്കപ്പെട്ട മണികുമാർ കോടതി നിയമിച്ച കമ്മീഷണറുടെ സാന്നിധ്യത്തിൽ ദേശീയ ജനറൽ സെക്രട്ടറിയുടെ ഓഫീസ് ചുമതല കൈമാറണമെന്നും ഉത്തരവിലുണ്ട്. പുതുതായി ചുമതലയേറ്റ ഭാരവാഹികൾക്കു ഫെബ്രുവരി ഒന്നിന് യോഗം ചേർന്ന് അടുത്ത ദേശീയ ബോർഡ് യോഗം കൂടി തുടർ നടപടികളുമായി മുന്നോട്ടു പോകാമെന്നും ഉത്തരവിലുണ്ട്.
വ്യാജരേഖ നിർമാണം, അഴിമതി; വൈഎംസിഎ ജനറൽ സെക്രട്ടറിയെ മാറ്റിയതു ശരിവച്ചു
12:16 AM Jan 19, 2019 | Deepika.com