രേവാരി: സൈനികർക്കു മോശം ഭക്ഷണമാണു വിതരണം ചെയ്യുന്നുവെന്നു പരാതിപ്പെട്ടതിനെത്തുടർന്ന് ബിഎസ്എഫിൽനിന്നു പിരിച്ചുവിടപ്പെട്ട ജവാൻ തേജ് ബഹാദുർ യാദവിന്റെ മകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രോഹിത് യാദവ്(22)ആണു മരിച്ചത്.
ഹരിയാനയിലെ രേവാരിയിൽ മധു വിഹാറിലുള്ള വസതിയിൽ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. ജോലികഴിഞ്ഞു വീട്ടിലെത്തിയ അമ്മ ഷർമിളയാണ് രോഹിതിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. തേജ് ബഹാദൂറിന്റെ ലൈസൻസുള്ള തോക്കും സംഭവസ്ഥലത്തുനിന്നു കണ്ടെത്തി. ഈ സമയം പ്രയാഗ്രാജിൽ കുംഭമേളയിൽ പങ്കെടുക്കുകയായിരുന്നു തേജ് ബഹാദൂർ.
ജമ്മു കാഷ്മീരിലെ ബിഎസ്എഫ് ക്യാന്പിൽനിന്നു വീഡിയോയിൽ തേജ് ബഹാദുർ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അച്ചടക്കനടപടികളുടെ ഭാഗമായി 2017 ലാണു തേജ് ബഹാദൂറിനെ പിരിച്ചുവിട്ടത്.
സൈന്യത്തിലെ മോശം ഭക്ഷണം: പരാതിപ്പെട്ട ജവാന്റെ മകനെ മരിച്ചനിലയിൽ കണ്ടെത്തി
12:16 AM Jan 19, 2019 | Deepika.com