ന്യൂഡൽഹി: സുപ്രീംകോടതിയിലെ ഒന്നാം നന്പർ കോടതി മുറിയിൽ സമയത്തിന്റെ വില ചൂണ്ടിക്കാട്ടി അടിയന്തര ആവശ്യങ്ങളെ അടിമുടി വിറപ്പിച്ച് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്. ഇന്നലെ രാവിലെ അഭിഭാഷകർ വിവിധ കേസുകൾ മെൻഷൻ ചെയ്യുന്പോഴാണ് കോടതിക്ക് മറ്റു പല സുപ്രധാന കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയത്.
മുതിർന്ന കോണ്ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും വിവിധ കേസുകളിലെ പ്രതിയുമായ കാർത്തി ചിദംബരത്തിന് വിദേശ യാത്രയ്ക്കുള്ള അനുമതി തേടി ആദ്യം എത്തിയത് മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥനാണ്. രൂക്ഷമായാണ് ചീഫ് ജസ്റ്റീസ് ഇതിനോട് പ്രതികരിച്ചത്.
ആരാണ് കാർത്തി ? നിങ്ങൾ കാർത്തി ചിദംബരത്തെക്കുറിച്ചാണോ പറഞ്ഞത്. അയാൾ ഇപ്പോൾ എവിടെയാണോ അവിടെ തന്നെ നിൽക്കട്ടെ. ഞങ്ങൾക്ക് അതിനേക്കാൾ പ്രാധാന്യമുള്ള പല കാര്യങ്ങളിലും തീരുമാനം എടുക്കാനുണ്ടെന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഞങ്ങൾക്ക് താത്പര്യമില്ല. നിങ്ങൾ കാരണങ്ങൾ വിശദീകരിച്ച് മറ്റൊരു അപേക്ഷ നൽകൂ. ഇപ്പോൾ സമയം 10.30 ആയിരിക്കുന്നു. നിങ്ങളുടെ അവസരം കഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞ് ചീഫ് ജസ്റ്റീസ് ആ വിഷയം അവസാനിപ്പിച്ചു. വിദേശ യാത്രയ്ക്കുള്ള അപേക്ഷ കഴിഞ്ഞ നവംബറിൽ സമർപ്പിച്ചിരുന്നതാണെന്ന് അഭിഭാഷകൻ സൂചിപ്പിച്ചു. സുപ്രീംകോടതി രജിസ്ട്രാർ ഈ വിഷയം മെൻഷൻ ചെയ്യാൻ ശിപാർശ ചെയ്തിരുന്നു എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അപ്പോൾ രജിസ്ട്രാറുടെ കാര്യം മറന്നു കളഞ്ഞേക്കു എന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്.
അടുത്തതായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ആണ് സിബിഐ ഇടക്കാല ഡയറക്ടറായി എം. നാഗേശ്വര റാവുവിന്റെ നിയമനത്തിനെതിരായ ഹർജി മെൻഷൻ ചെയ്തത്. ഇടക്കാല ഡയറക്ടറുടെ നിയമനം റദ്ദാക്കണം എന്നതിന് പുറമേ സിബിഐ ഡയറക്ടറുടെ നിയമനത്തിൽ സുതാര്യത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്ത് സുതാര്യത എന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ മറു ചോദ്യം. എങ്ങനെയാണ് ഡയറക്ടർ സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക തയാറാക്കുന്നതെന്നും എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലെന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു. ഇത് ഈ വെള്ളിയാഴ്ച നടപ്പില്ല. അടുത്ത ആഴ്ച വരൂ എന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്.
അതിനുശേഷം മുതിർന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ പി. ചിദംബരം ഡൽഹി ഹൈക്കോടതി 300 കോടി രൂപയ്ക്കുള്ള ഗാരന്റിയുടെ കർശന സമയപരിധിയെക്കുറിച്ചു മെൻഷൻ ചെയ്തു. സമയ പരിധി നീട്ടിക്കിട്ടാൻ ഡൽഹി ഹൈക്കോടതിയിലേക്ക് പോകാനാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്.
പിന്നീട് ഒരു ഗ്ലോബൽ കന്പനിയുടെ വ്യവഹാരവുമായെത്തിയ അഭിഭാഷകനെയും കോടതി ശാസിച്ചു. ഇത്തരത്തിൽ വലിയ കന്പനികളുടെ പേര് പറഞ്ഞു കേസുകൾ മെൻഷൻ ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞു. കന്പനിയുടെ പേര് പറഞ്ഞത് കൊണ്ട് കേസ് വിചാരണയ്ക്ക് എടുക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ഇത്തരം കന്പനികളെക്കുറിച്ച് ജഡ്ജിമാർക്ക് അറിയാമെന്ന ധാരണയിലാണോ നിങ്ങൾ വരുന്നത്. ഞങ്ങൾ സർവ വിജ്ഞാന കോശവുമായി ആണോ ഇവിടിരിക്കുന്നതെന്നു ചോദിച്ച ചീഫ് ജസ്റ്റീസ് തങ്ങൾക്ക് ഇതിനേക്കാൾ പ്രധാന്യമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാനുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞു.
അടിയന്തര ആവശ്യങ്ങളെ അടിമുടി വിറപ്പിച്ച് ചീഫ് ജസ്റ്റീസ്!
02:14 AM Jan 17, 2019 | Deepika.com