ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി ഒരു സഖ്യത്തിനുമില്ലെന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷയായി ചുമതലയേറ്റ ഷീല ദീക്ഷിത്.
ബിജെപിക്കും ആം ആദ്മി പാർട്ടിക്കും ഒരേ ശ്വാസമാണ്. രണ്ടു കക്ഷികളും കോണ്‍ഗ്രസിന് ഒരേ പോലെവെല്ലുവിളിയാണ്. ഇരു പാർട്ടികളേയും ഒരേപോലെ നേരിടുമെന്നും പുതിയ ചുമതല ഏറ്റെടുക്കുന്നതിന് തൊട്ടു മുൻപായി ഷീല ദീക്ഷിത് പറഞ്ഞു.
ഡൽഹി പിസിസി അധ്യക്ഷനായിരുന്ന അജയ് മാക്കൻ അനാരോഗ്യം മൂലം ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് മുൻ ഡൽഹി മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത് പിസിസി അധ്യക്ഷയാകുന്നത്.
അജയ് മാക്കൻ പാർട്ടി അധ്യക്ഷനായിരുന്ന കാലത്ത് ആപ്പുമായി സഖ്യത്തിനുള്ള ചർച്ചകളുടെ പ്രാരംഭം കുറിച്ചിരുന്നു.
എന്നാൽ, കോമണ്‍വെൽത്ത് ഗെയിംസിലെ അഴിമതികളിൽ ഉൾപ്പെടെ തനിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ആപ്പുമായി ഒരു സഖ്യത്തിനും ഇല്ലെന്നാണ് ഷീല ദീക്ഷിത് വ്യക്തമാക്കിയത്.
ഡൽഹി നിയമസഭയിൽ രാജീവ് ഗാന്ധിക്കെതിരേ പ്രമേയം അവതരിപ്പിച്ച കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാർട്ടിയുമായി ഒരു സഖ്യത്തിനുമില്ലെന്ന് ഷീല ദീക്ഷിത് തുറന്നു പറഞ്ഞത്.
അതിനിടെ ഷീല ദീക്ഷിത് പിസിസി അധ്യക്ഷയായി ചുമതലയേൽക്കുന്ന ചടങ്ങിൽ സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലറെ മുൻനിരയിൽ ഇരുത്തിയത് വിവാദമായി.
സിക്കുകാരുടെ മുറിവിൽ കോണ്‍ഗ്രസ് വീണ്ടും ഉപ്പു പുരട്ടുകയാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ ഹർ സിമ്രത് കൗർ ബാദലാണ് രംഗത്തെത്തിയത്. ഇന്ദിരാ ഗാന്ധി മുതൽ രാജീവ് ഗാന്ധിയും, രാഹുൽ ഗാന്ധിയും വരെ ജഗദീഷ് ടൈറ്റ്ലറെ വലംകൈ ആക്കിവച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. ഇത് രാജ്യത്തെ സിക്കുകാർക്കുള്ള കൃത്യമായ അടയാളമാണെന്നും അവർ ചൂണ്ടിക്കാട്ടി.
ടൈറ്റ്ലറെ മുൻനിരയിലിരുത്തിയതുവഴി ആരെതിർത്താലും തങ്ങൾ ടൈറ്റ്ലറെ പിന്തുണയ്ക്കും എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നൽകുന്നതെന്നാണ് മറ്റൊരു അകാലിദൾ നേതാവ് മജീന്ദർ സിംഗ് സിർസ പറഞ്ഞത്.
ആപ്പുമായി സഖ്യത്തിനില്ല: ഷീല ദീക്ഷിത്
01:49 AM Jan 17, 2019 | Deepika.com