ബംഗളൂരു: കർണാടകത്തിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കിടെ രണ്ട് എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. സ്വതന്ത്ര എംഎൽഎ എച്ച്. നാഗേഷ്, കെപിജെപി അംഗം ആർ. ശങ്കർ എന്നിവർ സർക്കാരിനു പിന്തുണ പിൻവലിക്കുന്നുവെന്നു കാണിച്ച് ഗവർണർ വാജുഭായ് വാലയ്ക്കു കത്തയച്ചു. മുംബൈയിൽ ബിജെപി നേതാക്കളുടെ കൂടെയാണ് ഈ എംഎൽഎമാർ.
മുംബൈയിലുള്ള മൂന്നു പേരുൾപ്പെടെ ഏഴു കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ചർച്ചയിലാണെന്നാണു റിപ്പോർട്ട്. ഇവരെ അനുനയിപ്പിക്കാൻ മന്ത്രി ഡി.കെ. ശിവകുമാർ ശ്രമമാരംഭിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ വീഴ്ത്തുകയെന്നതാണു ബിജെപിയുടെ പ്രധാന ലക്ഷ്യം. ബദൽ സർക്കാരുണ്ടാക്കുകയെന്നത് അത്ര എളുപ്പമല്ല.
സർക്കാരിനു യാതൊരു ഭീഷണിയുമില്ലെന്ന നിലപാടിലാണു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ""എന്റെ ബലം എനിക്കറിയാം. എന്റെ സർക്കാർ സ്ഥിരതയുള്ളതാണ്. വിഷമിക്കേണ്ട കാര്യമില്ല. ഒരാഴ്ചയായി കന്നഡ ടിവി ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നത് ഞാൻ ആസ്വദിക്കുകയാണ്.-'' കുമാരസ്വാമി പറഞ്ഞു. രണ്ടു പേരുടെ പിന്തുണ നഷ്ടമായതോടെ ഭരണസഖ്യത്തിന്റെ അംഗബലം 118 ആയെങ്കിലും 225 അംഗ സഭയിൽ ഇപ്പോഴും സർക്കാരിന് കേവല ഭൂരിപക്ഷമുണ്ട്.
പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടമായതാണ് ശങ്കറിനെ പ്രകോപിപ്പിച്ചത്. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതാണു നാഗേഷിന്റെ അനിഷ്ടത്തിനു കാരണം. കഴിഞ്ഞ മേയിൽ തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചയാളാണ് ശങ്കർ. അവസാനനിമിഷമാണു കോൺഗ്രസ് പാളയത്തിലേക്കു ചുവടുമാറ്റിയത്. സ്വതന്ത എംഎൽഎയായ നാഗേഷ് മുൻ കോൺഗ്രസുകാരനാണ്.
കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്നലെ മുഖ്യമന്ത്രി കുമാരസ്വാമിയുമായി ചർച്ച നടത്തി. അതിനുമുന്പ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മുതിർന്ന മന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി എം.ബി. പാട്ടീൽ എന്നിവരുമായി വേണുഗോപാൽ ചർച്ച നടത്തിയിരുന്നു. ബിജെപി വൃത്തികെട്ട കുതിരക്കച്ചവട ശ്രമം നടത്തുന്നുണ്ടെങ്കിലും കർണാടകയിലെ സഖ്യസർക്കാർ തുടരുമെന്നും അഞ്ചു വർഷം പൂർത്തിയാക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
തന്റെ മകൻ നയിക്കുന്ന സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്നു മുൻ പ്രധാനമന്ത്രിയും ജെഡി-എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു.
ബിജെപിയിലെ 104 എംഎൽഎമാരെയും ഹരിയാനയിലെ നൂഹ് ജില്ലയിലെ ഐടിസി ഗ്രാൻഡ് ഭാരത് എന്ന റിസോർട്ടിലേക്കു മാറ്റിയിരിക്കുകയാണ്. കോൺഗ്രസിൽനിന്ന് ആളെപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ സ്വന്തം പക്ഷത്ത് ചോർച്ചയുണ്ടാകാതിരിക്കാനാണ് ഈ നീക്കം. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദിയൂരപ്പ, മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, ശോഭ കരന്തലാജെ എന്നീ നേതാക്കളും എംഎൽഎമാർക്കൊപ്പമുണ്ട്.
വ്യക്തിപരമായ ആവശ്യങ്ങൾക്കായി നാല് എംഎൽഎമാർ കർണാടകയിലേക്കു പോയിരിക്കുകയാണെന്നും അവർ ഉടൻ തിരിച്ചെത്തുമെന്നും ഷെട്ടാർ പറഞ്ഞു. ഓപ്പറേഷൻ താമരയിലൂടെ കർണാടക സർക്കാരിനെ വീഴ്ത്താൻ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണം യെദിയൂരപ്പ നിഷേധിച്ചു. സർക്കാർ വീണാൽ തങ്ങൾ സർക്കാരുണ്ടാക്കാൻ അവകാശമുന്നയിക്കുമെന്നു കേന്ദ്രമന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു.കർണാടക സർക്കാർ രണ്ടു ദിവസത്തിനകം നിലംപതിക്കുമെന്നു മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി രാം ഷിൻഡെ പറഞ്ഞു.
കർണാടക നിയമസഭ കക്ഷിനില
ആകെ 225
സ്പീക്കർ 1
ബിജെപി 104
കോൺഗ്രസ് 79
ജെഡിഎസ് 37
ബിഎസ്പി 1
കെപിജെപി 1
സ്വതന്ത്രൻ 1
നോമിനേറ്റഡ് 1
കർണാടക മന്ത്രിസഭ: രണ്ടു പേർ കൂറുമാറി
01:10 AM Jan 16, 2019 | Deepika.com