ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ 25 ശതമാനം സീറ്റ് വർധിപ്പിച്ച് 2019 അധ്യയന വർഷത്തിൽ തന്നെ സാന്പത്തിക സംവരണം നടപ്പാക്കും. മുന്നോക്ക വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നത്. എസ്സി, എസ്ടി വിഭാഗങ്ങൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും ഇപ്പോൾ ലഭിക്കുന്ന സംവരണത്തെ ബാധിക്കാതിരിക്കാനാണ് സീറ്റ് കൂട്ടുന്നതെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.
സ്വകാര്യ സർവകലാശാലകളിലും സാന്പത്തിക സംവരണം നടപ്പാക്കും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ, ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ എന്നിവയും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും ഇന്നലെ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്. എല്ലാ സർവകലാശാലകളും പത്തു ശതമാനം സാന്പത്തിക സംവരണം സംബന്ധിച്ച വിവരം അടിയന്തരമായി അപേക്ഷാ ഫോമുകളിലും പ്രോസ്പെക്ടസുകളിലും ഉൾപ്പെടുത്തണം. ഓൾ ഇന്ത്യ സർവേ ഓണ്‍ ഹയർ എഡ്യുക്കേഷൻ 2017-18 വർഷത്തിൽ നടത്തിയ സർവേ അനുസരിച്ച് രാജ്യത്ത് 903 സർവകലാശാലകളും 39,000 കോളജുകളുമാണുള്ളത്.
തൊഴിൽ മേഖലയിലെ നിയമനങ്ങൾക്കു പുറമേ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിന് പൊതു, സ്വകാര്യ മേഖല ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും (എയ്ഡഡ്, അണ് എയ്ഡഡ്) ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളിലും നിയമം ബാധകമാകും.
ഭരണഘടനയുടെ 30-ാം അനുച്ഛേദത്തിൽ വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ ഭേദഗതി വ്യവസ്ഥകൾക്ക് ബാധകമല്ലാതാക്കിയിരുന്നു.
സെബി മാത്യു
ഉന്നതവിദ്യാഭ്യാസ രംഗത്ത് 25% സീറ്റ് കൂട്ടും
01:10 AM Jan 16, 2019 | Deepika.com