ന്യൂഡൽഹി: ഗോധ്ര കലാപത്തിൽ അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സാക്കിയ ജാഫ്രി നൽകിയ ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീംകോടതി. 2002ലെ ഗോധ്ര കലാപത്തിൽ അഹമ്മദാബാദിലെ ഗുൽബർഗ സൊസൈറ്റിയിൽ കൊല്ലപ്പെട്ട 68 പേരിൽ ഒരാളായ മുൻ എംപി ഇഹ്സാൻ ജാഫ്രിയുടെ പത്നിയാണ് സാക്കിയ ജാഫ്രി.
മോദിക്ക് എസ്ഐടി ക്ലീൻ ചിറ്റ് നൽകിയതിനെതിരേ ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ സാക്കിയയുടെ ഹർജി 2017 ഒക്ടോബർ അഞ്ചിന് തള്ളിയിരുന്നു.
ഇന്നലെ സുപ്രീംകോടതിയിൽ ജസ്റ്റീസുമാരായ എ.എം ഖാൻവിൽക്കർ, അജയ് രസ്തോഗി എന്നിവരടങ്ങിയ ബെഞ്ചാണ് സാക്കിയയുടെ ഹർജിയിൽ വാദം കേൾക്കാമെന്ന് ഉറപ്പു നൽകിയത്. നാലാഴ്ച സമയം ചോദിച്ചത് അനുവദിച്ച് അതിന് ശേഷം വിഷയം ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു.
ഗോധ്ര: മോദിക്കെതിരേയുള്ള ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീംകോടതി
12:55 AM Jan 16, 2019 | Deepika.com