ലക്നോ: ബിഎസ്പി-എസ്പി സഖ്യത്തിനു വേണ്ടി പഴയകാല വൈരം മാറ്റിവച്ച് സ്ഥാനാർഥികളുടെ വിജയത്തിനായി ഒന്നിച്ചുനിൽക്കാമെന്ന് അണികളോട് ബിഎസ്പി നേതാവ് മായാവതി.
ബിജെപിയെ തുരത്തുമെന്നു പ്രഖ്യാപിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിൽ രൂപംകൊണ്ട കോൺഗ്രസ് ഇതരസഖ്യം തന്റെ ജന്മദിന സമ്മാനമാണെന്നും മായാവതി പറഞ്ഞു.
മായാവതിക്ക് ഇന്നലെ 63 വയസ് തികഞ്ഞു. എസ്പി നേതാവ് അഖിലേഷ് യാദവ് പൂച്ചെണ്ടും ഷാളും നല്കിയാണ് ജന്മദിന ആശംസ നേർന്നത്. ആര് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് തീരുമാനിക്കുമെന്ന് തന്റെ പ്രധാനമന്ത്രിപദ മോഹം മറച്ചുവയ്ക്കാതെ മായാവതി പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് അതിനുള്ള തീയതി മാർച്ച് 31 ആയി നിജപ്പെടുത്തിയത് എന്തിനായിരുന്നുവെന്നും അധികാരത്തിലേറിയ 2018 ഡിസംബർ 17മുതൽ എഴുതിത്തള്ളാമായിരുന്നില്ലേ എന്നും മായാവതി ചോദിച്ചു. രണ്ടു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്നതു കർഷകരെ സഹായിക്കില്ലെന്നും മായാവതി കൂട്ടിച്ചേർത്തു.
കർഷകരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണണമെങ്കിൽ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം. മുന്നോക്കക്കാരിൽ ഇടുങ്ങിയ ചിന്താഗതികൊണ്ട് മുസ്ലിംകൾക്കോ മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കോ ഇപ്പോഴും സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകുന്നില്ലെന്നായിരുന്നു സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് പത്തു ശതമാനം സംവരണം നല്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചുള്ള മായാവതിയുടെ പ്രതികരണം.
സ്വാതന്ത്ര്യകാലഘട്ടത്തിൽ സർക്കാർ ജോലികളിൽ മുസ്ലിംകളുടെ സംവരണം 33 ശതമാനമായിരുന്നു. അത് രണ്ടു ശതമാനമായി ചുരുങ്ങി. മുസ്ലിംകൾക്കും പത്തുശതമാനം സംവരണം വേണമെന്നാണു പാർട്ടി നിലപാടെന്നും മായാവതി പറഞ്ഞു.
പഴയതൊക്കെ മറക്കാം, സഖ്യത്തിന്റെ വിജയത്തിനായി ഒന്നിക്കാം: മായാവതി
12:55 AM Jan 16, 2019 | Deepika.com