ബംഗളൂരു: തങ്ങളുടെ എംഎൽഎമാരെ എതിർപക്ഷം റാഞ്ചാൻ ശ്രമിക്കുന്നുവെന്നു കോൺഗ്രസും ബിജെപിയും ആരോപണമുന്നയിച്ചതോടെ കർണാടകത്തിൽ രാഷ്ട്രീയനാടകങ്ങൾ തകൃതിയായി.
എട്ട് കോൺഗ്രസ് എംഎൽഎമാർ മറുകണ്ടം ചാടുമെന്ന അഭ്യൂഹങ്ങൾക്കിടെ തന്റെ സർക്കാർ സുരക്ഷിതമാണെന്ന് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാർ ബിജെപി പാളയത്തിലാണെന്നു മന്ത്രി ഡി.കെ. ശിവകുമാർ ഞായറാഴ്ച ആരോപിച്ചിരുന്നു. എന്നാൽ, ഈ എംഎൽഎമാരുമായി താൻ നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും അവർ കൂറുമാറില്ലെന്നു കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുകയാണെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ തള്ളി.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് യെദിയൂരപ്പ ആരോപിച്ചു. ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി കർണാടകത്തിലെ 104 ബിജെപി എംഎൽഎമാരും ഡൽഹിയിലേക്കു പോയിരിക്കുകയാണ്. ഇവരെ ഗുഡ്ഗാവിലെ റിസോർട്ടിലേക്കു മാറ്റിയേക്കും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 120 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്.
എംഎൽഎമാരെ ചാക്കിലാക്കാൻ കോൺഗ്രസും ബിജെപിയും
01:22 AM Jan 15, 2019 | Deepika.com