ന്യൂഡൽഹി: സർവകലാശാല കാന്പസിൽ നടന്ന രാജ്യവിരുദ്ധ പരിപാടിയെക്കുറിച്ച് അറിഞ്ഞിരുന്നിട്ടും അന്നു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാർ തടഞ്ഞില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഉമർ ഖാലിദും അനിർബനും പുറത്തു നിന്ന് ആളുകളെയെത്തിച്ചു പരിപാടി സംഘടിപ്പിക്കുന്ന കാര്യം കനയ്യ കുമാറിന് അറിയാമായിരുന്നു എന്നും പറയുന്നു. രാജ്യദ്രോഹക്കുറ്റം, കലാപമുണ്ടാക്കൽ, നിയമാനുസൃതമല്ലാത്ത യോഗം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരേ 2016 ഫെബ്രുവരി ഒന്പതിന് കനയ്യ കുമാറിന്റെ നേതൃത്വത്തിൽ ജെഎൻയുവിൽ നടന്ന പരിപാടി അനുമതിയില്ലെന്ന കാരണത്താൽ പോലീസ് തടഞ്ഞു. അപ്പോൾ കനയ്യ കുമാർ ഉൾപ്പെടെയുള്ളവർ സുരക്ഷ ഉദ്യോഗസ്ഥരോടു തട്ടിക്കയറുകയും സംഘം ചേർന്നു മുദ്രാവാക്യം മുഴക്കുകയായിരുന്നു എന്നും കുറ്റപത്രത്തിൽ പറയുന്നു.
ഡൽഹി പോലീസ് തയാറാക്കിയ കുറ്റപത്രത്തിൽ കനയ്യ കുമാറും കൂട്ടാളികളും കടുത്ത രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാണ് ആരോപിക്കുന്നത്. ദൈവത്തിന്റെ നാമത്തിൽ ഇന്ത്യയെ കീറി മുറിക്കും. കാഷ്മീരിന് സ്വാതന്ത്ര്യം ലഭിക്കും വരെ പോരാട്ടം തുടരും എന്നൊക്കെ വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കിയെന്നാണ് കുറ്റപത്രത്തിലുള്ളത്. കനയ്യ കുമാർ ഉൾപ്പടെയുള്ള വിദ്യാർഥികളെ അറസ്റ്റ് ചെയ്തപ്പോൾ ഡൽഹി പോലീസ് സംഘടിപ്പിച്ച വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ കെട്ടിച്ചമച്ചതാണെന്നു നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു.
കോടതിയിൽ വിശ്വാസമെന്നു കനയ്യ
ഡൽഹി പോലീസിനോടും മോദിയോടും നന്ദിയുണ്ടെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം. മൂന്നു വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിക്കുന്നത് തെരഞ്ഞെടുപ്പിനു മുൻപായി സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നു എന്നതിന്റെ തെളിവാണ്. രാജ്യത്തെ കോടതിയിൽ തനിക്കു വിശ്വാസമുണ്ടെന്നും കനയ്യ കുമാർ പറഞ്ഞു.
നിരപരാധിത്വം തെളിയിക്കുമെന്ന് ഉമർ ഖാലിദ്
കുറ്റപത്രത്തിലെ ആരോപണങ്ങൾ നിഷേധിച്ച ഉമർ ഖാലിദ് സർക്കാർ തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് തങ്ങളുടെ പരാജയങ്ങൾ മറച്ചു വെക്കാനായി ശ്രദ്ധതിരിച്ചു വിടാൻ നടത്തുന്ന ശ്രമമാണിതെന്ന് ആരോപിച്ചു. ആരോപണങ്ങൾക്കെതിരേ പോരാടി തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും ഉമർ ഖാലിദ് പറഞ്ഞു.
തങ്ങളുടെ കുട്ടികൾ രാജ്യദ്രോഹികൾ ആകില്ലെന്നു ഡി. രാജ
എഐഎസ്എഫിന്റെ വിദ്യാർഥികൾക്ക് രാജ്യദ്രോഹികളാകാൻ കഴിയില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും ഡി. രാജ പറഞ്ഞു. ആരോപണങ്ങളെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണ്. രാജ്യത്തിനെതിരേ ഏതെങ്കിലും തരത്തിൽ പ്രവർത്തിച്ചു എന്ന് എഐഎസ്എഫിനെതിരേ ആർക്കും ആരോപിക്കാൻ കഴിയില്ല. ഇവിടെ തെളിയിക്കാനായി ഒന്നും തന്നെയില്ല. കേസിനെതിരേ ശക്തമായി പോരാടുമെന്നും ഡി. രാജ പറഞ്ഞു.
രാജ്യവിരുദ്ധ പരിപാടിയാണെന്നറിഞ്ഞിട്ടും കനയ്യ കുമാർ തടഞ്ഞില്ലെന്നു കുറ്റപത്രം
12:34 AM Jan 15, 2019 | Deepika.com