ന്യൂഡൽഹി: മൈക്രോ വേവ് സ്പെക്ട്രം അനുവദിക്കുന്നതിൽ മോദി സർക്കാർ വലിയ അഴിമതി നടത്തിയെന്ന് കോണ്ഗ്രസ്. കഴിഞ്ഞ എട്ടിനു പാർലമെന്റിൽ വച്ച സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോണ്ഗ്രസ് സർക്കാരിനെതിരേ ആഞ്ഞടിക്കുന്നത്.
തന്റെ സർക്കാരിനുമേൽ അഴിമതിയുടെ ചെളിയില്ലെന്ന മോദിയുടെ അവകാശവാദം പൊളിഞ്ഞുവെന്ന് കോണ്ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി ആദ്യം വന്നവർക്ക് ആദ്യം നൽകുക എന്ന രീതിയാണ് കേന്ദ്ര സർക്കാർ മൈക്രോവേവ് സ്പെക്ട്രത്തിന്റെ കാര്യത്തിൽ ചെയ്തത്. ഇത് 2012ലെ 2ജി സ്പെക്ട്രം കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.
ജനുവരി എട്ടിന് പാർലമെന്റിൽ വച്ച 125 പേജുള്ള സിഎജി റിപ്പോർട്ടിൽ 2015ൽ നരേന്ദ്ര മോദി സർക്കാർ മൈക്രോ വേവ് സ്പെക്ട്രം അനുവദിച്ചത് ചട്ടലംഘനം നടത്തിയാണെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്.
101 അപേക്ഷകൾ സർക്കാരിന് മുന്നിൽ കെട്ടിക്കിടക്കുന്പോൾ ആണ് സർക്കാർ ആദ്യം വന്നവർക്ക് ആദ്യം എന്ന നിലയിൽ മൈക്രോവേവ് സ്പെക്ട്രം അനുവദിച്ചു കൊടുത്തത്. ഇതുമൂലം പൊതു ഖജനാവിന് 560 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്നും സിഎജി റിപ്പോർട്ടിനെ ഉദ്ധരിച്ച് കോണ്ഗ്രസ് ആരോപിച്ചു.
മൈക്രോ വേവ് സ്പെക്ട്രം:മോദി സർക്കാർ അഴിമതി നടത്തിയെന്ന് കോണ്ഗ്രസ്
12:34 AM Jan 15, 2019 | Deepika.com