ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനായ സിബിഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായുള്ള അഴിമതി അന്വേഷണ റിപ്പോർട്ട് തിരുത്താൻ കേന്ദ്ര വിജിലൻസ് കമ്മീഷണർ കെ.വി. ചൗധരി സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയുടെ വീട്ടിൽ ചെന്നതായുള്ള വെളിപ്പെടുത്തൽ കത്തുന്നു. ഇതിനിടെ, അലോക് വർമയ്ക്കെതിരേ സിബിഐ അന്വേഷണത്തിനു സിവിസി ശിപാർശ ചെയ്തതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ ആറിനു സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്നുകണ്ടു സ്വാധീനിക്കാൻ സിവിസി ശ്രമിച്ചതാണു വിവരം പുറത്തുവന്നത്. സ്പെഷൽ ഡയറക്ടർ അസ്താനയുടെ അപ്രൈസൽ റിപ്പോർട്ടിലെ മോശം പരാമർശങ്ങൾ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്യാനാണ് വർമയോട് സിവിസി ആവശ്യപ്പെട്ടത്. പരാമർശങ്ങൾ ഡയറക്ടർ പദവിയിലേക്ക് എത്താനുള്ള അസ്താനയുടെ സാധ്യത തടയുമെന്നായിരുന്നു വാദം.
അസ്താനയ്ക്കെതിരായ പരാമർശങ്ങൾ മാറ്റിയാൽ വർമയുടെ എല്ലാക്കാര്യങ്ങളും ശരിയാകും എന്നും ചൗധരി ഉറപ്പു നൽകിയെന്നാണു റിപ്പോർട്ട്. ഈ കൊടുക്കൽ വാങ്ങലിനു പക്ഷേ താൻ തയാറല്ലെന്നായിരുന്നു വർമ സ്വീകരിച്ച കർശന നിലപാട്. സിവിസി അന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി ചുമതലപ്പെടുത്തിയ ജസ്റ്റീസ് എ.കെ. പട്നായിക്കിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ചൗധരിയുടെ അഭ്യർഥന വർമ തള്ളിയതിനു പിന്നാലെ വന്ന സിവിസി റിപ്പോർട്ടിന്റെ പേരിലാണ് സിബിഐ ഡയറക്ടറായി സുപ്രീംകോടതി വീണ്ടും നിയമിച്ച വർമയെ പ്രധാനമന്ത്രിയും ജസ്റ്റീസ് എ.കെ. സിക്രിയും ചേർന്ന സമിതി 48 മണിക്കൂറിനകം നീക്കിയത്. വർമയ്ക്കെതിരായ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ തനിക്ക് പങ്കില്ലെന്ന് ജസ്റ്റീസ് പട്നായിക് വ്യക്തമാക്കിയിരുന്നു. വർമയ്ക്കെതിരായ പരാമർശങ്ങൾ സിവിസി ചൗധരിയുടെ മാത്രമാണെന്നും പട്നായിക് പറഞ്ഞു.
കുരുക്കാൻ സിബിഐ; അലോക് വർമയ്ക്കെതിരേ അന്വേഷണത്തിനു നീക്കം
12:47 AM Jan 14, 2019 | Deepika.com