ശ്രീനഗർ: ഭീകരസംഘടനയായ അൽ ബദറിന്റെ കമാൻഡർ സീനത്തുൽ ഇസ്ലാം ഉൾപ്പെടെ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഷക്കീൽ ദർ ആണു കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരൻ. ഇരുവരും നിരവധി ആക്രമണങ്ങളിൽ പങ്കാളികളായിരുന്നു. കുൽഗാം ജില്ലയിലെ കാട്പോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.
എ പ്ലസ് പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുന്ന സീനത്തുൾ ഇസ്ലാം 2006 മുതൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അൽ ബദറിൽ ചേർന്നു പ്രവർത്തിച്ച ഇയാൾ പോലീസ് പിടിയിലായി. ജയിൽമോചിതനായ ഇയാൾ 2016ൽ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്നു. കഴിഞ്ഞ നവംബറിൽ സീനത്തുൽ ഇസ്ലാം ഹിസ്ബുൾ വിട്ട് അൽ ബദറിൽ ചേർന്ന് സംഘടനയുടെ തലവനായി. ഹിസ്ബുളുമായുള്ള ധാരണയെത്തുടർന്നായിരുന്നു ഇത്. അൽ ബദറിനെ ശക്തിപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം.
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം കുടുംബാംഗങ്ങൾക്കു കൈമാറി. സീനത്തുൽ ഇസ്ലാമിന്റെ കബറടക്കച്ചടങ്ങുകൾക്കിടെ പ്രതിഷേധിച്ച നാട്ടുകാരെ പിരിച്ചുവിടാൻ സുരക്ഷാസേന ബലം പ്രയോഗിച്ചു. നിരവധി പേർക്കു പരിക്കേറ്റു. സംഘർഷത്തിനിടെ സൈനികവാഹനമിടിച്ച് ഒരു സ്ത്രീക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൽ ബദർ കമാൻഡർ സീനത്തുൽ ഇസ്ലാം ഉൾപ്പെടെ രണ്ടു ഭീകരരെ വധിച്ചു
12:47 AM Jan 14, 2019 | Deepika.com