ന്യൂഡൽഹി: കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്ത പദവി ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റീസ് എ.കെ. സിക്രി. ലണ്ടൻ ആസ്ഥാനമായുള്ള കോമണ്‍വെൽത്ത് സെക്രട്ടറിയേറ്റ് ആർബിട്രൽ ട്രൈബ്യൂണൽ (സിഎസ്എടി) അംഗം അല്ലെങ്കിൽ പ്രസിഡന്റ് ആക്കാനാ യിരുന്നു കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നത്.
സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയിൽ അംഗമായിരുന്ന ജസ്റ്റീസ് സിക്രി, വിവാദത്തെ തുടർന്നാണ് പദവി വേണ്ടെന്നുവച്ചത്. മോദിക്ക് ഇഷ്ടക്കാരനായ ഇ ദ്ദേഹത്തെ കഴിഞ്ഞ നവംബറിലാണ് ട്രൈബ്യൂണൽ അംഗമായി കേന്ദ്രസർക്കാർ നിയമിച്ചത്.
നാലു വർഷം കാലാവധിയുള്ളതും പല ഉന്നത ജഡ്ജിമാരും ആഗ്രഹിക്കുന്ന പദവിയുമായ സിഎസ്എടി അംഗമായി ഇന്ത്യ നിയമിച്ച ജസ്റ്റീസ് സിക്രി മാർച്ച് നാലിനാണ് സുപ്രീംകോടതിയിൽനിന്നു വിരമിക്കുക.
സാധാരണ ഗതിയിൽ കോമണ്‍വെൽത്ത് ട്രൈബ്യൂണൽ അംഗത്തിന് നാലു വർഷം വീതമുള്ള രണ്ടു ടേം ലഭിക്കാറുണ്ടെ ന്ന് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്ത ദ പ്രിന്റ് ലേഖകൻ മനീഷ് ചിബർ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെയും ജസ്റ്റീസ് സിക്രിയുടെയും സമ്മതം നേടിയ ശേഷമാണ് പുതിയ നിയമനത്തിനു മോദി സർക്കാർ ശിപാർശ നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.
പദവിക്കായി ശ്രീലങ്ക നടത്തിയ ശ്രമങ്ങളെ മറികടന്നാണ് സിക്രിക്ക് കേന്ദ്രസർക്കാർ സിഎസ്എടി അംഗത്വം ഉറപ്പിച്ചത്. ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം ഏതാനും ദിവസം മുന്‍പു മാത്രമാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിനു കിട്ടിയത്.
2002ൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് സുപ്രീംകോടതിയിലെ സിറ്റിംഗ് ജഡ്ജിയായിരുന്ന ദൽവീർ ഭണ്ഡാരിയെ മൻമോഹൻ സിംഗ് സർക്കാർ നിയമിച്ചതിനെതിരേ വിമർശനം ഉയർന്നിരുന്നു.
സിബിഐ ഡയറക്ടറായിരുന്ന അലോക് വർമയ്ക്കെതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണു ജസ്റ്റീസ് സിക്രിക്ക് സുപ്രധാന പദവി മോദി സർക്കാർ സമ്മാനിച്ചതെന്നാണ് ആക്ഷേപം. സിബിഐ ഡയറക്ടർക്ക് രണ്ടു വർഷത്തെ സംരക്ഷിത കാലാവധി ഉള്ളപ്പോഴാണ് അദ്ദേഹത്തെ നീക്കാനായി സർക്കാർ നടപടി തുടങ്ങിയത്. വർമയെ സിബിഐ ഡയറക്ടറായി സുപ്രീംകോടതി പുനഃസ്ഥാപിച്ച് 48 മണിക്കൂർ കഴിഞ്ഞപ്പോഴാണു മൂന്നംഗ നിയമന സമിതിയിൽ കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ എതിർപ്പിനെ മറികടന്ന് മോദിയും ചീഫ് ജസ്റ്റീസിന്റെ പ്രതിനിധിയായെത്തിയ ജസ്റ്റീസ് സിക്രിയും യോജിച്ചു വോട്ടു ചെയ്തു വർമയെ പുറത്താക്കിയത്.
കേന്ദ്ര സർക്കാരിന്റെ ആവശ്യത്തെ തുടർന്നു കഴിഞ്ഞ ഒക്ടോബർ 23ന് അലോക് വർമ നിർബന്ധിത അവധിയിൽ പ്രവേശിച്ചിരുന്നു. തന്നെ നീക്കാനുള്ള നടപടികളെ ചോദ്യം ചെയ്ത് വർമ സുപ്രീംകോടതിയിൽ ഹർജി നൽകിയ ശേഷമായിരുന്നു ജസ്റ്റീസ് സിക്രിക്ക് വലിയ പദവി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. വർമയുടെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസിനെയും വിവരം അന്നേ അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാർ സിഎസ്എടി പദവി വാഗ്ദാനം ചെയ്തു ;ഏറ്റെടുക്കില്ലെന്നു ജസ്റ്റീസ് എ.കെ. സിക്രി
12:46 AM Jan 14, 2019 | Deepika.com