മുംബൈ: കരിന്പിനു പണം നല്കുന്നതു വൈകിയതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ വിവിധയിടങ്ങളിൽ കർഷകർ പഞ്ചസാര ഫാക്ടറികൾ ആക്രമിച്ചു. സത്താറ, സാംഗ്ലി, കോലാപ്പുർ എന്നിവിടങ്ങളിലാണ് കർഷകരോഷം അണപൊട്ടിയത്. 4500 കോടി രൂപയാണു പഞ്ചസാര ഫാക്ടറി ഉടമകൾ കർഷകർക്കു നല്കാനുള്ളത്.
വെള്ളിയാഴ്ച സത്താറ കരാഡിൽ കൃഷ്ണ ഷുഗർ ഫാക്ടറിയിൽ ആക്രമണം നടത്തിയവർ സുപ്രധാന രേഖകൾ, കംപ്യൂട്ടറുകൾ, ഫർണിച്ചറുകൾ എന്നിവ നശിപ്പിച്ചു. ശനിയാഴ്ച സാംഗ്ലി ജില്ലയിലെ വാൽവ ക്രാന്തി ഷുഗർ ഫാക്ടറിക്കു പ്രതിഷേധക്കാർ തീവച്ചു. കംപ്യൂട്ടറുകളും മറ്റുമുള്ള ഓഫീസിനായിരുന്നു തീവച്ചത്. ശനിയാഴ്ച രാവിലെ കോലാപ്പുർ ശിരോളിലെ ഗുരുദത്ത് ഷുഗർ ഫാക്ടറിയിലേക്കു പ്രതിഷേധക്കാർ പ്രകടനം നടത്തി. തങ്ങളുടെ ഉത്പന്നങ്ങൾക്കു ന്യായവില ആവശ്യപ്പെട്ടായിരുന്നു പ്രകടനം. പ്രദേശിക കർഷക സംഘടനയുടെ നേതൃത്വത്തിലെത്തിയ പ്രതിഷേധക്കാർ ഫാക്ടറി ഓഫീസിന്റെ പൂട്ടു തകർത്ത് ഫർണിച്ചറുകളും കംപ്യൂട്ടറുകളും നശിപ്പിച്ചു. 65 പേർക്കെതിരെ ശിരോൾ പോലീസ് കേസെടുത്തു. ഇതിൽ 15 പേരെ തിരിച്ചറിഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
നാലു ദിവസത്തിനകം കരിന്പുകർഷകർക്കു പണം നല്കിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നു സ്വാഭിമാനി ഷേത്കാരി സംഘാടനാ നേതാവും ലോക്സഭാംഗവുമായ രാജു ഷെട്ടി പറഞ്ഞു. രണ്ടു മാസത്തിലേറെയായി സർക്കാരും ഫാക്ടറി ഉടമകളും കർഷകരെ വഞ്ചിക്കുകയാണെന്നു ഷെട്ടി കൂട്ടിച്ചേർത്തു.
കരിന്പിനു പണം നല്കുന്നതു വൈകി; മഹാരാഷ്ട്രയിൽ കർഷകർ പഞ്ചസാര ഫാക്ടറികൾ ആക്രമിച്ചു
12:46 AM Jan 14, 2019 | Deepika.com