ന്യൂഡൽഹി: സിബിഐ തലപ്പത്തുനിന്നു സർക്കാർ തെറിപ്പിച്ചതിനു പിന്നാലെ മുൻ സിബിഐ ഡയറക്ടർ അലോക് വർമ സർക്കാർ വച്ചുനീട്ടിയ പുതിയ പദവി സ്വീകരിക്കാതെ കേന്ദ്രസർവീസിൽനിന്നു രാജിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതാധികാര സമിതി സിബിഐ ഡയറക്ടർസ്ഥാനത്തുനിന്നു നീക്കം ചെയ്ത അലോക് വർമയ്ക്ക് സർക്കാർ ഫയർ സർവീസസ്, സിവിൽ ഡിഫൻസ് ആന്ഡ് ഹോം ഗാർഡ്സിന്റെ ഡയറക്ടർ ചുമതലയാണ് വച്ചു നീട്ടിയത്. എന്നാൽ, ഇതേറ്റെടുക്കാൻ കാത്തുനിൽക്കാതെ വർമ ഐപിഎസിൽ നിന്നു രാജി വയ്ക്കുകയാണു ചെയ്തത്. അതിനിടെ സിബിഐ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റ എൽ. നാഗേശ്വർ റാവുവിന്റെ നിയമനത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ പറഞ്ഞു.
തനിക്കു സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു എന്നാണ് അലോക് വർമ പ്രതികരിച്ചത്. പുതിയ പദവി ഏറ്റെടുക്കാൻ തയാറല്ലന്നും രാജിവയ്ക്കുകയാണെന്നും വർമ കേന്ദ്ര പഴ്സണേൽ മന്ത്രായ സെക്രട്ടറി ചന്ദ്രമൗലിയെ കത്തു മുഖേന അറിയിച്ചു.
ആരോപണങ്ങളിൽ തന്റെ വാദം കേൾക്കാതെയാണ് നടപടിയെടുത്തത്. ഉത്തതാധികാരി സമിതി സ്വാഭാവിക നീതി നിഷേധിച്ചു. 2017 ജൂലൈ 31ന് തന്റെ സേവന കാലാവധി അവസാനിച്ചിരുന്നു. സിബിഐ ഡയറക്ടർ എന്ന നിലയിലാണ് തന്റെ സേവന കാലാവധി സർക്കാർ നീട്ടിത്തരുന്നത്. ആ സമയപരിധി ഈ മാസം 31ന് അവസാനിക്കും. ഈ സാഹചര്യത്തിൽ പുതിയ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല. സർവീസിൽ നിന്നു രാജിവയ്ക്കുന്നു എന്നാണു കത്തിൽ പറയുന്നത്.
എല്ലാ ചട്ടങ്ങളും അട്ടിമറിച്ചു കൊണ്ടാണ് തന്നെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു നീക്കിയത്. നിലവിൽ സിബിഐ അന്വേഷണം നേരിടുന്ന ഒരാളുടെ പരാതിയിലാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയതെന്ന കാര്യവും ഉന്നതാധികാര സമിതി പരിഗണിച്ചില്ലെന്നും അലോക് വർമ കുറ്റപ്പെടുത്തി.
തനിക്കെതിരേയുള്ള പരാതിക്കാരന്റെ ആരോപണങ്ങൾ അതേപടി പകർത്തുകയാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ ചെയ്തത്. സുപ്രീംകോടതി നിർദേശ പ്രകാരം ഇക്കാര്യത്തിൽ അന്വേഷണ മേൽനോട്ടം വഹിക്കുന്ന ജസ്റ്റീസ് (റിട്ട.) എ.കെ. പട്നായിന്റെ മുന്നിൽ പരാതിക്കാരൻ ഹാജരാകുകയും ചെയ്തിട്ടില്ല. കേന്ദ്ര വിജിലൻസ് കമ്മീഷന്റെ കണ്ടെത്തലുകളുടെ അന്തിമ രൂപം റിപ്പോർട്ടിലുള്ളതു പോലെയല്ലെന്ന് ജസ്റ്റീസ് എ.കെ. പട്നായിക്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും അലോക് വർമ ചൂണ്ടിക്കാട്ടി.
ഈ നടപടി വിരൽ ചൂണ്ടുന്നത് സർക്കാർ കേന്ദ്ര വിജിലൻസ് കമ്മീഷനിലൂടെ സിബിഐ ഉൾപ്പടെയുള്ളവയുടെ പ്രവർത്തനങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നാതിലേക്കാണ്. കേന്ദ്ര വിജിലൻസ് കമ്മീഷൻ തന്നെ സർക്കാർ പക്ഷപാതികളുടെ ഭൂരിപക്ഷ സമിതിയാണെന്നും വർമ ചൂണ്ടിക്കാട്ടുന്നു.
ഇടക്കാല ഡയറക്ടറുടെ ചുമതല ലഭിച്ച എൽ. നാഗേശ്വര റാവു കഴിഞ്ഞ ദിവസം അലോക് വർമ നടത്തിയ സ്ഥലംമാറ്റങ്ങളെല്ലാം റദ്ദാക്കി. സിബിഐ സ്പെഷൽ ഡയറക്ടറും മോദി സർക്കാരിന്റെ അടുപ്പക്കാരനുമായിരുന്ന രാകേഷ് അസ്താനയ്ക്കെതിരേ സിബിഐ തന്നെ കേസെടുക്കുകയും ഇതിനു പിന്നാലെ അന്നു സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ അഴിമതിക്കാരനാണെന്ന് അസ്താന സർക്കാരിനോട് പരാതിപ്പെടുകയും ചെയ്തിരുന്നു.
സെബി മാത്യു
ഒടുവിൽ അലോക് വർമ രാജിവച്ചു
12:51 AM Jan 12, 2019 | Deepika.com