ന്യൂഡൽഹി: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ നിന്ന് നിർണായക രേഖകൾ കവർച്ച നടത്തിയതിനു പിന്നിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണെന്ന് മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ.
പല നേതാക്കളും തങ്ങൾക്കു പറ്റിയ പല വീഴ്ചകളിൽ ജയലളിതയ്ക്കു മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നു. ജയലളിത ഇതെല്ലാം വീഡിയോ ദൃശ്യങ്ങളാക്കി സൂക്ഷിച്ചിരുന്നു. ഇവ ഉപയോഗിച്ച് ജയലളിത ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. ഉൗട്ടിയിലെ കോടനാട് എസ്റ്റേറ്റിലെ വസതിയിലാണ് ഈ കുറ്റസമ്മത വീഡിയോകൾ സൂക്ഷിച്ചിരുന്നത്. ഇതിൽ തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമി, ടി.ടി.വി. ദിനകരൻ, വി.കെ. ശശികല തുടങ്ങിയവർ നടത്തിയ കുറ്റസമ്മതങ്ങളുടെ വീഡിയോ ടേപ്പുകളും ഉണ്ടായിരുന്നു.
ഇവ കൈക്കലാക്കാനാണ് കവർച്ച നടത്തിയത്. ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും വാർത്താസമ്മേളനത്തിൽ മാത്യു സാമുവൽ പറഞ്ഞു.
ജയലളിതയുടെ കൈവശം ഉണ്ടായിരുന്ന വീഡിയോ ദൃശ്യങ്ങളെല്ലാം കൈക്കലാക്കി മറ്റു നേതാക്കളെ അടക്കി നിർത്താനാണു പളനി സാമിയും ശ്രമിച്ചത്. മലയാളികൾ ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തെയാണ് ഇതിനു നിയോഗിച്ചത്. കവർച്ചയിൽ പങ്കെടുത്തവർ എന്നവകാശപ്പെട്ടു കേരളത്തിൽ നിന്നുള്ള രണ്ടു പേരും മാത്യു സാമുവലിനൊപ്പം പത്രസമ്മേളനത്തിന് എത്തിയിരുന്നു. അഞ്ചുകോടിയാണ് കവർച്ചയ്ക്കു പ്രതിഫലമായി നൽകിയതെന്ന് സംഘത്തിലുണ്ടായിരുന്ന സയൻ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടുമെന്നു മാത്യുസാമുവൽ പറഞ്ഞു. എസ്റ്റേറ്റുമായി ബന്ധപ്പെട്ടു നടന്ന അഞ്ചു പേരുടെ ദുരൂഹ മരണങ്ങളും ഈ കവർച്ചയുമായി ബന്ധപ്പെട്ടതാണെന്നും മാത്യു സാമുവൽ കൂട്ടിച്ചേർത്തു.
ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽനിന്നു രേഖകൾ കടത്തിയത് എടപ്പാടി
12:45 AM Jan 12, 2019 | Deepika.com