ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമയെ തെറിപ്പിച്ചു. ഡയറക്ടർ സ്ഥാനത്തേക്കു സുപ്രീംകോടതി പുനർനിയമിച്ച അലോക് വർമയെ ഉന്നതാധികാരസമിതി യോഗത്തിന്റെ രണ്ടാം ദിവസമാണ് തെറിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും ജസ്റ്റീസ് എ.കെ. സിക്രി, കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെഎന്നിവർ അംഗങ്ങളുമായ സമിതി ഖാർഗെയുടെ എതിർപ്പ് തള്ളിയാണ് ഇതു ചെയ്തത്.
വർമയെ ഇന്നലെ ഫയർ സർവീസ്, സിവിൽ ഡിഫൻസ് ആന്ഡ് ഹോം ഗാർഡ്സിന്റെ ഡയറക്ടർ ജനറലായി നിയമിച്ചു.ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ്വര റാവുവിനു വീണ്ടും സിബിഐയുടെ ചുമതല ലഭിച്ചേക്കുമെന്നാണു വിവരം. പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ ഉന്നതാധികാര സമിതിയുടെ യോഗം ഉടൻ ചേരും.
അലോക് വർമയ്ക്കെതിരേ ഉയർന്ന പരാതികൾ പരിശോധിക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളിൽ ഉന്നതാധികാര സമിതി യോഗം ചേരണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസങ്ങളിലായി ചേർന്ന യോഗത്തിനൊടുവിലാണ് ഇന്നലെ തീരുമാനമെടുത്തത്. യോഗത്തിൽ വർമയെ നീക്കം ചെയ്യണമെന്ന നിലപാടിൽ മോദിയും ജസ്റ്റീസ് സിക്രിയും ഉറച്ചു നിന്നപ്പോൾ ഖാർഗെ വിയോജിച്ചു.
സെൻട്രൽ വിജിലൻസ് കമ്മീഷണർതന്നെ സംശയനിഴലിലാണെന്നും സിവിസിയുടെ റിപ്പോർട്ട് അതേപടി സ്വീകരിക്കേണ്ടതില്ലെന്നും ഖാർഗെ വാദിച്ചു.ബുധനാഴ്ച ചുമതലയേറ്റ അലോക് വർമ നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കിയിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലിന് തയാറാണെന്നു സൂചിപ്പിച്ച് പത്ത് സിബിഐ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കിയ വർമ അഞ്ചു പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഇന്നലെ ഉന്നതാധികാര സമിതി യോഗം രണ്ടു മണിക്കൂർ നീണ്ടു. വർമയ്ക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ റിപ്പോർട്ട് താൻ ആവശ്യപ്പെട്ടിരുന്നു എന്ന് ഖാർഗെ പറഞ്ഞു. ഉന്നതാധികാര സമിതിയുടെ മുന്നിൽ തന്റെ ഭാഗം വിശദീകരിക്കാൻ വർമയ്ക്ക് അവസരം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യവും തള്ളിക്കളഞ്ഞു.
സിബിഐ തലപ്പത്തെ ആഭ്യന്തര പ്രശ്നങ്ങൾ പരസ്യമായ തമ്മിലടിയിലേക്കു നീങ്ങിയതോടെയാണ് കേന്ദ്രം സിബിഐ ഡയറക്ടറെ സ്ഥാനത്തുനിന്നു നീക്കിയത്. സിബിഐ സ്പെഷൽ ഡയറക്ടറും മോദി സർക്കാരിന്റെ അടുപ്പക്കാരനുമായ രാകേഷ് അസ്താനയോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാനും നിർദേശിച്ചിരുന്നു.
റഫാൽ ഇടപാടിൽ അന്വേഷണം ഭയന്നാണ് കേന്ദ്ര സർക്കാർ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നു തെറിപ്പിക്കാൻ തിടുക്കപ്പെടുന്നതെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഒക്ടോബർ 23നാണ് അലോക് വർമയെ സർക്കാർ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയത്. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കാനാവശ്യപ്പെട്ട് അസ്താന നല്കിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്നു വിധി പറയും.
സെബി മാത്യു
അലോക് വർമയെ തെറിപ്പിച്ചു
01:43 AM Jan 11, 2019 | Deepika.com