ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) യിൽ ചെറുകിടക്കാർക്ക് ആശ്വാസം. ജിഎസ്ടി നല്കേണ്ട വിറ്റുവരവുപരിധി 20 ലക്ഷം രൂപയിൽനിന്നു പ്രതിവർഷം 40 ലക്ഷം രൂപയാക്കി. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവർക്ക് ഒരു ശതമാനം നികുതി മാത്രം നല്കേണ്ട കോംപോസിഷൻ സ്കീമിൽ ചേരാം. ഇതുവരെ ഒരുകോടി രൂപ വരെയായിരുന്നു. ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ ആണ് ഈ തീരുമാനമെടുത്തത്. ഏപ്രിൽ ഒന്നിന് ഈ തീരുമാനങ്ങൾ പ്രാബല്യത്തിലാകും. മൊത്തം 8200 കോടി രൂപയുടെ വരുമാനനഷ്ടമുള്ള തീരുമാനങ്ങൾ ഉണ്ടായി.
ജിഎസ്ടി നടപ്പാക്കിയപ്പോൾ ഒഴിവുപരിധി കൂട്ടണമെന്നു നിരവധി വിഭാഗങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ കേന്ദ്രം സമ്മതിച്ചിരുന്നില്ല. ഇപ്പോൾ തെരഞ്ഞെടുപ്പിൽ വ്യാപാരിസമൂഹം എതിരാകുന്നതു തടയാനാണ് ഇളവ്.
നികുതി ഒഴിവു പരിധി ഇരട്ടിപ്പിച്ചതുവഴി 5200 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകും.
50 ലക്ഷം രൂപ വരെ വിറ്റുവരവുള്ള സേവനദാതാക്കളോ ഉത്പന്നങ്ങളും സേവനങ്ങളും കൂടി നല്കുന്നവരോ ആയ നികുതിദായകർക്ക് ആറു ശതമാനം നികുതി അടയ്ക്കുന്ന ഒരു കോംപോസിഷൻ സ്കീമിൽ ചേരാമെന്ന തീരുമാനവും ഇന്നലെ ഉണ്ടായി. കോംപോസിഷൻ സ്കീം സംബന്ധിച്ച തീരുമാനങ്ങൾ വഴി 3000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ട്. ചെറുകിട സേവനദാതാക്കൾ 18 ശതമാനം നികുതിയിൽനിന്നു രക്ഷപ്പെട്ടു.
ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ആശ്വാസം നല്കുന്നതാണു തീരുമാനങ്ങൾ എന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. കോംപോസിഷൻ സ്കീംകാർക്ക് വർഷം ഒരു റിട്ടേൺ സമർപ്പിച്ചാൽ മതി. നികുതി ത്രൈമാസം തോറും അടയ്ക്കണം.
റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ ഏഴംഗ കമ്മിറ്റിയെ നിയോഗിച്ചു.നികുതി അഞ്ചുശതമാനമാക്കുന്പോൾ ഭൂമിവില ഉൾപ്പെടുത്തണമോ എന്നതും പരിശോധിക്കും. 1.17 കോടി പേരാണു ജിഎസ്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 17 ലക്ഷം പേർ കോംപോസിഷൻ സ്കീമിൽ ഉണ്ട്. 97000 കോടി രൂപയാണു പ്രതിമാസ ജിഎസ്ടി പിരിവ്.
ജിഎസ്ടി ഒഴിവുപരിധി 40 ലക്ഷം രൂപയാക്കി
01:43 AM Jan 11, 2019 | Deepika.com